''നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുന്നു''
''ചരിത്രപരവും സാംസ്‌കാരികവുമായ എല്ലാ ബന്ധങ്ങളും ഫെറി സര്‍വീസ് സജീവമാക്കുന്നു''
'' രണ്ട് നഗരങ്ങളെ തമ്മില്‍ അടുപ്പിക്കുക എന്നത് മാത്രമല്ല ബന്ധിപ്പിക്കല്‍. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു''
''പുരോഗതിക്കും വികസനത്തിനുമുള്ള പങ്കാളിത്തമാണ് ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ തൂണുകളില്‍ ഒന്ന്''
''ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിച്ചു''

ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.


നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും പുതിയ അദ്ധ്യായത്തിന് തുടക്കം കുറിയ്ക്കുകയാണെന്നും നാഗപട്ടണത്തിനും കാങ്കേശന്‍തുറൈയ്ക്കും ഇടയില്‍ ആരംഭിക്കുന്ന ഈ ഫെറി സര്‍വീസ് ആ ബന്ധം ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


നാഗപട്ടണവും സമീപ നഗരങ്ങളും ശ്രീലങ്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി കടല്‍ വ്യാപാരത്തിന് പേരുകേട്ടിട്ടുള്ളവയാണെന്നും ചരിത്ര തുറമുഖമായ പൂംപുഹറിനെ ഒരു കേന്ദ്രമായി പുരാതന തമിഴ്‌സാഹിത്യങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നും സംസ്‌കാരം, വാണിജ്യം, നാഗരികത എന്നിവയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പങ്കാളിത്ത ചരിത്രത്തിന് അടിവരയിടിക്കൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലൂടെയുമുണ്ടായിരുന്ന ബോട്ടുകളുടെയും കപ്പലുകളുടെയും സഞ്ചാരം വിവരിക്കുന്ന പട്ടിനപ്പാളൈ, മണിമേഖല തുടങ്ങിയ സംഘകാല സാഹിത്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയേയും ശ്രീലങ്കയേയും ബന്ധിപ്പിക്കുന്ന ഒരു പാലത്തെ പരാമര്‍ശിക്കുന്ന മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ 'സിന്ധു നദിയിന്‍ മിസൈ'എന്ന ഗാനവും അദ്ദേഹം സ്പര്‍ശിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും ഫെറി സര്‍വീസ് ജീവസുറ്റതാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ബന്ധിപ്പിക്കലിനെ കേന്ദ്ര പ്രമേയമാക്കികൊണ്ട് സാമ്പത്തിക പങ്കാളിത്തത്തിനായി ഒരു വിഷന്‍ ഡോക്യുമെന്റ് പ്രസിഡന്റ് വിക്രമസിംഗെയുടെ സമീപകാല സന്ദര്‍ശന വേളയില്‍ സംയുക്തമായി അംഗീകരിച്ചതായി, പ്രധാനമന്ത്രി അറിയിച്ചു. ''രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല ബന്ധിപ്പിക്കല്‍. അത് നമ്മുടെ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ജനങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു'', ശ്രീ മോദി പറഞ്ഞു. വ്യാപാരം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നതിനോടൊപ്പം ബന്ധിപ്പിക്കല്‍ ഇരു രാജ്യങ്ങളിലെയും യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഡല്‍ഹിയ്ക്കും കൊളംബോയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസിന് തുടക്കം കുറിച്ച തന്റെ 2015ലെ ശ്രീലങ്കന്‍ സന്ദര്‍ശനം പ്രധാനമന്ത്രി അനുസ്മരിച്ചു. പിന്നീട്, തീര്‍ത്ഥാടന നഗരമായ കുശിനഗറില്‍ ശ്രീലങ്കയില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാനം ഇറങ്ങുന്നത് ആഘോഷിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 2019 ല്‍ ചെന്നൈയ്ക്കും ജാഫ്‌നയ്ക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചുവെന്നും ഇപ്പോള്‍ നാഗപട്ടണത്തിനും കാങ്കേശന്‍ തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസ് ഈ ദിശയിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം അറിയിച്ചു.


'' ഗതാഗത മേഖലയ്ക്കപ്പുറമാണ് ബന്ധിപ്പിക്കല്‍ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാട്'', ഫിന്‍-ടെക്, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ശ്രീലങ്കയും അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുറഞ്ഞു. യു.പി.ഐ കാരണം ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ത്യയില്‍ ഒരു ജനകീയ പ്രസ്ഥാനവും ജീവിതരീതിയുമായി മാറിയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, യു.പി.ഐയേയും ലങ്കപേയേയും ബന്ധിപ്പിച്ച് ഫിന്‍-ടെക് മേഖലാ ബന്ധിപ്പിക്കലിനായി രണ്ട് ഗവണ്‍മെന്റുകളും പ്രവര്‍ത്തിക്കുകയാണെന്നും അറിയിച്ചു. ഊര്‍ജ്ജ സുരക്ഷ ഇന്ത്യയുടെയും ശ്രീലങ്കയുടെയും വികസന യാത്രയില്‍ നിര്‍ണ്ണായകമായതിനാല്‍ ഊര്‍ജ്ജ സുരക്ഷയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു.


പുരോഗതിക്കും വികസനത്തിനുമുള്ള പങ്കാളിത്തമാണ് ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ''ആരെയും ഉപേക്ഷിക്കാതെ വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്'', അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പാക്കിയ പദ്ധതികള്‍ ജനജീവിതത്തെ സ്പര്‍ശിച്ചതായി പ്രധാനമന്ത്രി പ്രസ്താവിച്ചു. പാര്‍പ്പിടം, വെള്ളം, ആരോഗ്യം, ഉപജീവന സഹായം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ വടക്കന്‍ പ്രവിശ്യയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിച്ച അദ്ദേഹം കാങ്കേശന്‍തുറൈ ഹാര്‍ബറിന്റെ നവീകരണത്തിന് പിന്തുണ നല്‍കുന്നതിലെ സന്തോഷവും പ്രകടിപ്പിച്ചു. ''വടക്കും തെക്കും ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനുകളുടെ പുനരുദ്ധാരണമാകട്ടെ; പ്രതീകാത്മകമായ ജാഫ്‌ന സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മ്മാണമാകട്ടെ; ശ്രീലങ്കയിലുടനീളം അടിയന്തര ആംബുലന്‍സ് സേവനം ആരംഭിക്കുന്നതാകട്ടെ; അല്ലെങ്കില്‍ ഡിക്ക് ഓയയിലെ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയിക്കോട്ടെ, എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

ഇന്ത്യ അടുത്തിടെ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വസുധൈവ കുടുംബകം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തതായി എടുത്തുപറഞ്ഞു. പുരോഗതിയും സമൃദ്ധിയും അയല്‍രാജ്യങ്ങളുമായി പങ്കിടുന്നതിന് മുന്‍ഗണന നല്‍കുന്നുവെന്നത് ഈ വീക്ഷണത്തിന്റെ ഒരു വശമാണന്നെതിനും അദ്ദേഹം അടിവരയിട്ടു. ജി 20 ഉച്ചകോടിയില്‍ സമാരംഭം കുറിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, മുഴുവന്‍ മേഖലയിലും വന്‍ സാമ്പത്തിക നേട്ടം സൃഷ്ടിക്കുന്ന ഒരു സുപ്രധാന ബന്ധിപ്പിക്കല്‍ ഇടനാഴിയാണിതെന്നും പറഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമാതൃകാ ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തന്നതിനാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതിലും അദ്ദേഹം അടിവരയിട്ടു. ഫെറി സര്‍വീസിന് ഇന്ന് വിജയകരമായി സമാരംഭം കുറിയ്ക്കാനായതില്‍ ശ്രീലങ്കന്‍ പ്രസിഡന്റിനും ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തുകയും നന്ദി അറിയിക്കുകയും ചെയ്തു. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലുള്ള ഫെറി സര്‍വീസ് പുനരാരംഭിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''നമ്മുടെ ജനങ്ങളുടെ പരസ്പര ഗുണത്തിനായി നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ശ്രീലങ്കയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'', പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”