ഡൽഹിയിൽ ‘ഒഡിഷ പർബ’യിൽ പങ്കെടുക്കാനായതിൽ സന്തോഷം; ഇന്ത്യയുടെ വളർച്ചയിൽ സംസ്ഥാനം നിർണായക പങ്കു വഹിക്കുന്നു; രാജ്യത്തും ലോകമെമ്പാടും ആരാധിക്കപ്പെടുന്ന സാംസ്കാരിക പൈതൃകത്താൽ അനുഗൃഹീതമാണ് ഈ സംസ്ഥാനം: പ്രധാനമന്ത്രി
ഒഡിഷയുടെ സംസ്‌കാരം ‘ഏകഭാരതം ​ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിന് ഏറെ കരുത്തേകി; ഒഡിഷയുടെ മക്കൾ അതിനായി വലിയ സംഭാവനകളേകി: പ്രധാനമന്ത്രി
ഇന്ത്യയുടെ സാംസ്കാരിക അഭിവൃദ്ധിക്ക് ഒറിയ സാഹിത്യം നൽകിയ സംഭാവനയുടെ നിരവധി ഉദാഹരണങ്ങൾ നമുക്കു കാണാനാകും: പ്രധാനമന്ത്രി
ഒഡിഷയുടെ സാംസ്കാരിക സമൃദ്ധിയും വാസ്തുവിദ്യയും ശാസ്ത്രവും എല്ലായ്‌പ്പോഴും സവിശേഷമാണ്; ഈ സ്ഥലത്തിന്റെ എല്ലാ സവിശേഷതകളും ലോകത്തിനു മുന്നിൽ എത്തിക്കാൻ നൂതനമായ നടപടികൾ നാം നിരന്തരം കൈക്കൊള്ളേണ്ടതുണ്ട്: പ്രധാനമന്ത്രി
ഒഡിഷയുടെ വികസനത്തിനായി നാം എല്ലാ മേഖലകളിലും വേഗത്തിൽ പ്രവർത്തിക്കുന്നു; തുറമുഖാധിഷ്ഠിത വ്യാവസായിക വികസനത്തിന് ഇവിടെ വലിയ സാധ്യതകളുണ്ട്: പ്രധാനമന്ത്രി
ഉരുക്ക്, അലുമിനിയം, ഊർജ മേഖലകളിൽ ഒഡിഷ ഇന്ത്യയുടെ ഖനന-ലോഹ ശക്തികേന്ദ്രമാണ്: പ്രധാനമന്ത്രി
ഒഡിഷയിൽ വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിന് നമ്മുടെ ഗവണ്മെന്റ് പ്രതിജ്ഞാ
ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

“ഒഡിഷ എപ്പോഴും സന്ന്യാസിമാരുടെയും പണ്ഡിതരുടെയും വാസസ്ഥലമാണ്” - ശ്രീ മോദി പറഞ്ഞു. സരൾ മഹാഭാരതം, ഒഡിയ ഭാഗവതം തുടങ്ങിയ മഹത്തായ സാഹിത്യങ്ങൾ സാധാരണക്കാരുടെ പടിവാതിൽക്കൽ എത്തിച്ചെന്ന് ഉറപ്പാക്കി, സാംസ്കാരിക സമൃദ്ധി പരിപോഷിപ്പിക്കുന്നതിൽ സന്ന്യാസിമാരും പണ്ഡിതരും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറിയ ഭാഷയിൽ മഹാപ്രഭു ജഗന്നാഥുമായി ബന്ധപ്പെട്ട വിപുലമായ സാഹിത്യങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാപ്രഭു ജഗന്നാഥിന്റെ കഥ അനുസ്മരിച്ച്, ഭഗവാൻ ജഗന്നാഥൻ യുദ്ധം മുന്നിൽ നിന്ന് നയിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, യുദ്ധക്കളത്തിൽ പ്രവേശിക്കുമ്പോൾ മനി‌ക ഗൗദുനി എന്ന ഭക്തയുടെ കൈയിൽനിന്ന് തൈര് കഴിച്ച ഭഗവാന്റെ ലാളിത്യത്തെ പ്രകീർത്തിച്ചു. മേൽപ്പറഞ്ഞ കഥയിൽ ഒരുപാട് പാഠങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാം നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ, ദൈവം തന്നെയാണ് ആ ജോലിക്ക് നേതൃത്വം നൽകുന്നത് എന്നതാണ് സുപ്രധാന പാഠങ്ങളിലൊന്ന്. ദൈവം എല്ലായ്‌പ്പോഴും നമ്മോടൊപ്പമുണ്ടായിരുന്നുവെന്നും ഏതു ദുർഘടസാഹചര്യത്തിലും നാം ഒറ്റയ്ക്കാണെന്ന് ഒരിക്കലും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എത്ര വേദന അനുഭവിച്ചാലും ലോകത്തെ രക്ഷിക്കണം എന്ന ഒഡിഷ കവി ഭീം ഭോയിയുടെ വരി ചൊല്ലിയ പ്രധാനമന്ത്രി, ഇതാണ് ഒഡിഷയുടെ സംസ്കാരമെന്നും പറഞ്ഞു. പുരിധാം ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന വികാരത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒഡിഷയുടെ ധീരരായ മക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാജ്യത്തിന് ദിശാബോധം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈക ക്രാന്തിയിലെ രക്തസാക്ഷികളോടുള്ള കടപ്പാട് നമുക്ക് ഒരിക്കലും വീട്ടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൈക ക്രാന്തിയുടെ സ്മരണാർഥം തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കാൻ അവസരം ലഭിച്ചത് ഗവണ്മെന്റിന്റെ ഭാഗ്യമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഉത്കൽ കേസരി ഹരേ കൃഷ്ണ മെഹ്താബ് ജിയുടെ സംഭാവനകളെ രാജ്യം മുഴുവൻ ഈ സമയത്ത് സ്മരിക്കുകയാണെന്ന് ആവർത്തിച്ച മോദി, ഗവണ്മെന്റ് അദ്ദേഹത്തിന്റെ 125-ാം ജന്മവാർഷികം വിപുലമായി ആഘോഷിക്കുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ കാലം മുതൽ ഇന്നുവരെ ഒഡിഷ രാജ്യത്തിന് നൽകിയ സമർഥമായ നേതൃത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഗോത്രവർഗത്തിൽ നിന്നുള്ള ശ്രീമതി ദ്രൗപദി മുർമുവാണ് ഇന്ത്യയുടെ രാഷ്ട്രപതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കെല്ലാം അത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രചോദനത്താലാണ് ഇന്ന് ഇന്ത്യയിൽ ഗോത്രവർഗക്ഷേമത്തിനായി ആയിരക്കണക്കിന് കോടിരൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതെന്നും, ഈ പദ്ധതികൾ ഒഡിഷയിലെ മാത്രമല്ല, ഇന്ത്യയൊട്ടാകെയുള്ള ഗോത്രസമൂഹത്തിന് പ്രയോജനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡിഷ സ്ത്രീശക്തിയുടെ നാടാണെന്നും മാതാ സുഭദ്രയുടെ രൂപത്തിലെ ശക്തിയാണെന്നും പരാമർശിച്ച പ്രധാനമന്ത്രി, ഒഡിഷയിലെ സ്ത്രീകൾ പുരോഗതി പ്രാപിക്കുമ്പോൾ മാത്രമേ ഒഡിഷ പുരോഗമിക്കുകയുള്ളൂവെന്നും പറഞ്ഞു. ഒഡിഷയിലെ അമ്മമാർക്കും സഹോദരിമാർക്കുമായി കുറച്ച് ദിവസങ്ങൾക്കു മുമ്പ് സുഭദ്ര യോജന ആരംഭിക്കാനുള്ള മികച്ച അവസരം തനിക്ക് ലഭിച്ചുവെന്നും ഇത് ഒഡിഷയിലെ സ്ത്രീകൾക്ക് പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

​ഇന്ത്യയുടെ സമുദ്രശക്തിക്ക് പുതിയ മാനം നൽകുന്നതിൽ ഒഡിഷയുടെ സംഭാവന ശ്രീ മോദി എടുത്തുപറഞ്ഞു. കാർത്തിക പൂർണിമ ദിനത്തിൽ കട്ടക്കിലെ മഹാനദീതീരത്ത് ഗംഭീരമായി സംഘടിപ്പിച്ച ബാലി യാത്ര ഒഡിഷയിൽ ഇന്നലെ സമാപിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ബാലി യാത്ര ഇന്ത്യയുടെ സമുദ്രശക്തിയുടെ പ്രതീകമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. മുൻകാല നാവികരുടെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്നത്തെപ്പോലെ ആധുനിക സാങ്കേതിക വിദ്യയുടെ അഭാവത്തിലും കപ്പൽ കയറാനും കടൽ കടക്കാനും അവർ ധൈര്യം കാട്ടിയെന്നു പറഞ്ഞു. ഇന്തോനേഷ്യയിലെ ബാലി, സുമാത്ര, ജാവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വ്യാപാരികൾ കപ്പലുകളിൽ യാത്ര ചെയ്തിരുന്നു. ഇത് വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു സംസ്കാരത്തിന്റെ വ്യാപനം വർധിപ്പിക്കുന്നതിനും സഹായിച്ചു. വികസിത ഇന്ത്യയെന്ന ദൃഢനിശ്ചയം കൈവരിക്കുന്നതിൽ ഇന്ന് ഒഡിഷയുടെ സമുദ്രശക്തിക്ക് പ്രധാന പങ്കുണ്ടെന്നു ശ്രീ മോദി പറഞ്ഞു.

ഒഡിഷയെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള 10 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിൽ ഇന്ന് ഒഡിഷയ്ക്ക് പുതിയ ഭാവിയിലേക്കുള്ള പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയിലെ ജനങ്ങളുടെ അഭൂതപൂർവമായ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ ശ്രീ മോദി, ഈ പ്രതീക്ഷയ്ക്ക് ഇത് പുതിയ ധൈര്യം നൽകിയെന്നും ഗവണ്മെന്റിനു വലിയ സ്വപ്നങ്ങളുണ്ടെന്നും വലിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും പറഞ്ഞു. 2036ൽ ഒഡിഷ സംസ്ഥാന രൂപീകരണത്തിന്റെ ശതാബ്ദിവർഷം ആഘോഷിക്കുമെന്ന് ചൂണ്ടിക്കാട്ടി, ഒഡിഷയെ രാജ്യത്തെ കരുത്തുറ്റതും സമൃദ്ധവും അതിവേഗം വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റാനാണ് ഗവണ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ഒഡിഷ പോലുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങൾ പിന്നാക്ക​മേഖലയായി കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ കിഴക്കൻ ഭാഗമാണു രാജ്യത്തിന്റെ വികസനത്തിന്റെ വളർച്ചായന്ത്രമായി താൻ കണക്കാക്കുന്നതെന്ന് പറഞ്ഞു. അതിനാൽ, കിഴക്കൻ ഇന്ത്യയുടെ വികസനത്തിന് ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ടെന്നും ഇന്ന് കിഴക്കൻ ഇന്ത്യയിലാകെ സമ്പർക്കസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വേഗത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തുവർഷംമുമ്പ് കേന്ദ്ര ഗവണ്മെന്റ് നൽകിയിരുന്നതിനേക്കാൾ മൂന്നിരട്ടി ബജറ്റാണ് ഇന്ന് ഒഡിഷയ്ക്ക് ലഭിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒഡിഷയുടെ വികസനത്തിന് ഈ വർഷം 30 ശതമാനം കൂടുതൽ ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡിഷയുടെ സമഗ്രവികസനത്തിനായി എല്ലാ മേഖലയിലും ഗവണ്മെന്റ് അതിവേഗം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

“തുറമുഖാധിഷ്ഠിത വ്യാവസായിക വികസനത്തിന് ഒഡിഷയിൽ വലിയ സാധ്യതകളുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, ധാമ്ര, ഗോപാൽപുർ, അസ്ത്രംഗ, പലുർ, സുബർണരേഖ എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിലൂടെ വ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഖനന-ലോഹ ശക്തികേന്ദ്രമാണ് ഒഡിഷയെന്ന് അഭിപ്രായപ്പെട്ട ശ്രീ മോദി, ഇത് ഉരുക്ക്, അലുമിനിയം, ഊർജ മേഖലകളിൽ ഒഡിഷയുടെ സ്ഥാനം ശക്തിപ്പെടുത്തിയെന്നും മോദി പറഞ്ഞു. ഈ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഒഡിഷയിൽ സമൃദ്ധിയുടെ പുതിയ വഴികൾ തുറക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശുവണ്ടി, ചണം, പരുത്തി, മഞ്ഞൾ, എണ്ണക്കുരു എന്നിവയുടെ ഉൽപ്പാദനം ഒഡിഷയിൽ ധാരാളമായി നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഈ ഉൽപ്പന്നങ്ങൾ വൻകിട വിപണികളിൽ എത്തിക്കാനും അതുവഴി കർഷകർക്ക് പ്രയോജനം നേടാനുമാണ് ഗവണ്മെന്റിന്റെ ശ്രമമെന്നും മോദി പറഞ്ഞു. ഒഡിഷയിലെ സമുദ്രോൽപ്പന്ന സംസ്‌കരണ വ്യവസായത്തിൽ വിപുലീകരണത്തിന് വളരെയധികം സാധ്യതയുണ്ടെന്നും ആഗോള വിപണിയിൽ ആവശ്യക്കാരുള്ള ബ്രാൻഡായി ഒഡിഷ കടൽ ഭക്ഷ്യവിഭവങ്ങൾ മാറ്റിയെടുക്കാനാണു ഗവണ്മെന്റിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡിഷയെ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒഡിഷയിൽ വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനു തന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ഉത്കർഷ് ഉത്കലിലൂടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണെന്നും പറഞ്ഞു. ഒഡിഷയിൽ പുതിയ ഗവണ്മെന്റിനു രൂപംനൽകിയ ഉടൻ, ആദ്യ 100 ദിവസത്തിനുള്ളിൽ 45,000 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകിയതായി ശ്രീ മോദി എടുത്തുപറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒഡിഷയ്ക്ക് ഇന്നു സ്വന്തമായ കാഴ്ചപ്പാടും മാർഗരേഖയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയെയും സംഘത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

ഒഡീഷയുടെ സാധ്യതകൾ ശരിയായ ദിശയിൽ വിനിയോഗിക്കുന്നതിലൂടെ അതിനെ വികസനത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒഡീഷയ്ക്ക് അതിൻ്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അവിടെ നിന്ന് ആഭ്യന്തര, അന്തർദേശീയ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാണെന്ന് പറഞ്ഞു. "കിഴക്ക്, തെക്ക്-കിഴക്കൻ ഏഷ്യയിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഒഡീഷ", ആഗോള മൂല്യ ശൃംഖലയിൽ ഒഡീഷയുടെ പ്രാധാന്യം വരും കാലങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നും ശ്രീ മോദി പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ​ഗവൺമെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നഗരവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒഡീഷയ്ക്ക് അപാരമായ സാധ്യതകളുണ്ട്”, എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി  തൻ്റെ ​ഗവൺമെന്റ് ആ ദിശയിൽ കൃത്യമായ നടപടികൾ കൈക്കൊള്ളുകയാണെന്നും കൂട്ടിച്ചേർത്തു. ചലനാത്മകവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതുമായ നഗരങ്ങൾ നിർമ്മിക്കാൻ ​ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിലെ രണ്ടാം നിര നഗരങ്ങളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ ഒഡീഷയിലെ ജില്ലകളിൽ, പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന പുതിയ സാധ്യതകൾ ​ഗവൺമെന്റ് സൃഷ്ടിക്കുകയാണെന്ന് ശ്രീ മോദി അടിവരയിട്ടു.

ഉന്നതവിദ്യാഭ്യാസ മേഖലയെ സ്പർശിച്ചുകൊണ്ട്, ഒഡീഷ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഒരു പുതിയ പ്രതീക്ഷയാണെന്നും നിരവധി ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ ഉണ്ടെന്നും വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന് നേതൃത്വം നൽകുന്നതിന് പ്രചോദനമായെന്നും ശ്രീ മോദി പറഞ്ഞു. ഈ ശ്രമങ്ങൾ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡീഷയുടെ സാംസ്കാരിക സമൃദ്ധി കൊണ്ടാണ് ഒഡീഷ എപ്പോഴും സവിശേഷമായിരിക്കുന്നതെന്ന് എടുത്തുപറഞ്ഞുകൊണ്ട്, ഒഡീഷയുടെ കലാരൂപങ്ങൾ എല്ലാവരേയും ആകർഷിക്കുന്നുവെന്നും ശ്രീ മോദി സൂചിപ്പിച്ചു. അത് ഒഡീസ്സി നൃത്തമോ ഒഡീഷയിലെ ചിത്രങ്ങളോ പട്ടചിത്രങ്ങളിലോ ഗോത്രകലയുടെ അ‌ടയാളമായ സൗര പെയിൻ്റിംഗുകളിലോ കാണുന്ന ചടുലതയോ ആകട്ടെ‌യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷയിലെ സമ്പൽപുരി, ബോംകായ്, കോട്ട്പാഡ് നെയ്ത്തുകാരുടെ കരകൗശല നൈപുണ്യമാണ് കാണാൻ കഴി‌യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലയും കരകൗശലവും എത്രത്തോളം പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവോ അത്രയധികം ഒഡിയ ജനതയോടുള്ള ആദരവ് വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

ഒഡീഷയുടെ വാസ്തുവിദ്യയുടെയും ശാസ്ത്രത്തിൻ്റെയും സമൃദ്ധമായ പൈതൃകത്തെ സ്പർശിച്ചുകൊണ്ട്, കൊണാർക്കിലെ സൂര്യക്ഷേത്രം, ലിംഗരാജ്, മുക്തേശ്വർ തുടങ്ങിയ പുരാതന ക്ഷേത്രങ്ങളുടെ ശാസ്‌ത്രവും വാസ്തുവിദ്യയും വിശാലതയും കരകൗശലവും എല്ലാവരെയും വിസ്മയിപ്പിച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിനോദസഞ്ചാരത്തിൻ്റെ കാര്യത്തിൽ ഒഡീഷ വലിയ സാധ്യതകളുള്ള നാടാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ സാധ്യതകൾ ഫലപ്രാപ്തിയിലെത്തിക്കുന്നതിന് ഒന്നിലധികം തലങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. ഇന്ന് ഒഡീഷയ്‌ക്കൊപ്പം ഒഡീഷയുടെ പൈതൃകത്തെയും അതിൻ്റെ സ്വത്വത്തെയും ബഹുമാനിക്കുന്ന ഒരു ​ഗവൺമെന്റും രാജ്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഒഡീഷയിൽ നടന്ന ജി-20 സമ്മേളനങ്ങളിലൊന്നിനെ സൂചിപ്പിച്ചുകൊണ്ട്, നിരവധി രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്കും നയതന്ത്രജ്ഞർക്കും മുന്നിൽ സർക്കാർ സൂര്യക്ഷേത്രത്തിൻ്റെ മഹത്തായ കാഴ്ച അവതരിപ്പിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. മഹാപ്രഭു ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിൻ്റെ നാല് കവാടങ്ങളും ക്ഷേത്രത്തിൻ്റെ രത്ന ഭണ്ഡാരത്തോടൊപ്പം തുറന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒഡീഷയുടെ ഓരോ പ്രത്യേകതകളും ലോകത്തെ അറിയിക്കാൻ കൂടുതൽ നൂതനമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാലി ജാത്രയെ കൂടുതൽ ജനപ്രിയമാക്കുന്നതിനും അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമിൽ പ്രചരിപ്പിക്കുന്നതിനും ബാലി ജാത്ര ദിനം പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്യാമെന്നതിൻ്റെ ഒരു ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. ഒഡീസി നൃത്തം പോലുള്ള കലകൾക്കായി ഒഡീസി ദിനം ആഘോഷിക്കുന്നത് വിവിധ ഗോത്രവർഗ പൈതൃകങ്ങൾ ആഘോഷിക്കുന്നതിനുള്ള ദിവസങ്ങൾക്കൊപ്പം പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാമെന്നും ഇത് ടൂറിസം, ചെറുകിട വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും ശ്രീ മോദി പറഞ്ഞു. പ്രവാസി ഭാരതീയ സമ്മേളനം വരും ദിവസങ്ങളിൽ ഭുവനേശ്വറിൽ നടക്കാനിരിക്കുന്നതും ഒഡീഷയ്ക്ക് വലിയ അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ മാതൃഭാഷയും സംസ്‌കാരവും മറക്കുന്ന പ്രവണത വർധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഒറിയ സമൂഹം, അവർ എവിടെ ജീവിച്ചാലും, അതിൻ്റെ സംസ്‌കാരത്തിലും ഭാഷയിലും ഉത്സവങ്ങളിലും എപ്പോഴും അത്യധികം ഉത്സാഹത്തോടെ ഏർപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.  മാതൃഭാഷയുടെയും സംസ്‌കാരത്തിൻ്റെയും ശക്തി ഒരാളെ അവരുടെ മാതൃരാജ്യവുമായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് തൻ്റെ സമീപകാല ഗയാന സന്ദർശനം വീണ്ടും ഉറപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുമ്പ് നൂറുകണക്കിന് തൊഴിലാളികൾ ഇന്ത്യ വിട്ടിരുന്നു, എന്നാൽ അവർ രാംചരിത് മാനസിനെ കൂടെ കൊണ്ടുപോയി, ഇന്നും അവർ ഇന്ത്യൻ ഭൂമികയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനവും മാറ്റങ്ങളും സംഭവിക്കുമ്പോഴും, നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിലൂടെ അതിൻ്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. അതുപോലെ ഒഡീഷയെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്നത്തെ ആധുനിക യുഗത്തിൽ, നമ്മുടെ വേരുകൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ആധുനിക മാറ്റങ്ങളെ സ്വാംശീകരിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഒഡീഷ ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ ഇതിനുള്ള മാധ്യമമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷ പർബ പോലുള്ള പരിപാടികൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കണമെന്നും ഡൽഹിയിൽ മാത്രം ഒതുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ കൂടുതൽ ആളുകൾ അതിൽ ചേരുന്നുവെന്നും സ്‌കൂളുകളുടെയും കോളേജുകളുടെയും പങ്കാളിത്തം വർധിപ്പിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും ശ്രീ മോദി അടിവരയിട്ടു. ഡൽഹിയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് പങ്കെടുക്കാനും ഒഡീഷയെ കൂടുതൽ അടുത്തറിയാനും അദ്ദേഹം അഭ്യർത്ഥിച്ചു.

പൊതുപങ്കാളിത്തത്തിനുള്ള ഫലപ്രദമായ വേദിയായി മാറുന്നതിലൂടെ വരും കാലങ്ങളിൽ  ഈ ഉത്സവത്തിൻ്റെ വർണങ്ങൾ ഒഡീഷയുടെയും ഇന്ത്യയുടെയും മുക്കിലും മൂലയിലും എത്തുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

കേന്ദ്ര റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, ഒഡിയ സമാജ് പ്രസിഡൻ്റ് ശ്രീ സിദ്ധാർത്ഥ് പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം  

ന്യൂഡൽഹിയിലെ ട്രസ്റ്റായ ഒഡിയ സമാജ് നടത്തുന്ന ഒരു പ്രധാന പരിപാടിയാണ് ഒഡീഷ പർബ. അതിലൂടെ, ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും അവർ വിലപ്പെട്ട പിന്തുണ നൽകുന്നു. ആ പാരമ്പര്യം തുടർന്നുകൊണ്ട്, ഈ വർഷം ഒഡീഷ പർബ നവംബർ 22 മുതൽ 24 വരെ സംഘടിപ്പിച്ചു. വർണ്ണാഭമായ സാംസ്കാരിക രൂപങ്ങൾ പ്രദർശിപ്പിക്കുന്ന ഒഡീഷയുടെ സമ്പന്നമായ പൈതൃകം  വെളിവാക്കുന്ന പ്രദർശനം, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക പാരമ്പര്യത്തിന്റേയും, രാഷ്ട്രീയധാർമ്മികതയുടേയും വേദിയായി.  വിവിധ മേഖലകളിൽ  നിന്നുള്ള പ്രമുഖ വിദഗ്ധരുടെയും വിശിഷ്ട പ്രൊഫഷണലുകളുടെയും നേതൃത്വത്തിൽ ഒരു ദേശീയ സെമിനാർ/ കോൺക്ലേവും ഇതിന്റെ ഭാ​ഗമായി സംഘടിപ്പിച്ചു.

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Regional languages take precedence in Lok Sabha addresses

Media Coverage

Regional languages take precedence in Lok Sabha addresses
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in the mishap in Chitradurga district of Karnataka
December 25, 2025
Announces ex-gratia from PMNRF

The Prime Minister, Shri Narendra Modi has condoled the loss of lives due to a mishap in Chitradurga district of Karnataka. Shri Modi also wished speedy recovery for those injured in the mishap.

The Prime Minister announced an ex-gratia from PMNRF of Rs. 2 lakh to the next of kin of each deceased and Rs. 50,000 for those injured.

The Prime Minister posted on X:

“Deeply saddened by the loss of lives due to a mishap in the Chitradurga district of Karnataka. Condolences to those who have lost their loved ones. May those injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"