Quote നല്ലതും മോശവും ആയ സമയങ്ങളിൽ ഇന്ത്യയായിരുന്നു ശ്രീലങ്കക്ക് വേണ്ടി ആദ്യമായി പ്രതികരിച്ചിരുന്നത്, അത് ഇനിയെല്ലായ്പ്പോഴു തുടരുകയും ചെയ്യും: പ്രധാനമന്ത്രി മോദി  ശ്രീലങ്കയെ അയല്‍രാഷ്ട്രമായി മാത്രമല്ല ഞാന്‍ കാണുന്നത്. മറിച്ച് ദക്ഷിണേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്ര കുടുംബത്തിലെയും സവിശേഷവും വിശ്വസ്തവുമായ പങ്കാളി ആയാണ്: പ്രധാനമന്ത്രി  പങ്കാളിത്ത മുന്നേറ്റമെന്ന നമ്മുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതില്‍ ശ്രീലങ്കയുമായുള്ള വികസന സഹകരണം വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു: പ്രധാനമന്ത്രി 

ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ എമര്‍ജന്‍സി ആംബുലന്‍സ് സേവനം വ്യാപിപ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലൈവ് വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്തു.

ശ്രീലങ്കന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ശ്രീ. റനില്‍ വിക്രമസിങ്കെ ജാഫ്‌നയില്‍ നടക്കുന്ന പരിപാടിയില്‍ സന്നിഹിതനായി.

പ്രധാനമന്ത്രി നടത്തിയ പ്രസംഗം:

എന്റെ സുഹൃത്തായ ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രധാനമന്ത്രി ശീ. റനില്‍ വിക്രമസിങ്കെ, പ്രഫ. മൈത്രീ വിക്രമസിങ്കെ, ബഹുമാനപ്പെട്ട ശ്രീലങ്കന്‍ മന്ത്രിമാരേ, ഇന്ത്യയുടെ ശ്രീലങ്കന്‍ ഹൈക്കമീഷണര്‍, ഉത്തരപ്രവിശ്യയുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗങ്ങളേ, ബഹുമാനപ്പെട്ട മതനേതാക്കളേ, വിശിഷ്ടാതിഥികളേ, സുഹൃത്തുക്കളേ, നമസ്‌കാരം. ആയുബോവന്‍. വണക്കം.

ജാഫ്‌നയിലുള്ള നിങ്ങളോടു ലൈവ് വീഡിയോ ലിങ്ക് വഴി സംസാരിക്കാന്‍ സാധിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ദേശീയ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ശ്രീലങ്കയിലാകെ വ്യാപിപ്പിക്കുന്നു എന്നറിയുന്നതില്‍ അതിലേറെ സന്തോഷിക്കുന്നു.
ഇന്ത്യയും ശ്രീലങ്കയുമായുള്ള വികസന പങ്കാളിത്തത്തിലെ മറ്റൊരു വലിയ നേട്ടമാണ് ഈ ചടങ്ങിലൂടെ ആഘോഷിക്കപ്പെടുന്നത്.

ഇത്തരമൊരു സംവിധാനം യാഥാര്‍ഥ്യമാക്കുന്നതിനെ സംബന്ധിച്ച് 2015ല്‍ ശ്രീലങ്ക സന്ദര്‍ശിച്ച സമയത്ത് എന്റെ സുഹൃത്തായ പ്രധാനമന്ത്രി വിക്രമസിങ്കെ സംസാരിച്ചിരുന്നു. 

|

ഈ പദ്ധതിയുടെ ആദ്യഘട്ടം 2016 ജൂലൈയില്‍ പടിഞ്ഞാറന്‍ പ്രവിശ്യയിലും തെക്കന്‍ പ്രവിശ്യയിലും നടപ്പാക്കാന്‍ സാധിച്ചതു സന്തോഷം പകരുന്നു.
കഴിഞ്ഞ വര്‍ഷം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ എമര്‍ജന്‍സി ആംബുലന്‍സ് സേവനം ശ്രീലങ്കയിലാകെ വികസിപ്പിക്കാനായി പ്രവര്‍ത്തിക്കുമെന്നു സൗഹാര്‍ദം പുലര്‍ത്തിവരുന്ന ശ്രീലങ്കന്‍ ജനതയ്ക്കു ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നു.

ആ വാഗ്ദാനം സമയബന്ധിതമായി പാലിക്കാന്‍ ഇന്ത്യക്കു സാധിച്ചു എന്നതും സേവനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്നു തുടക്കമിടാന്‍ സാധിച്ചു എന്നതും എനിക്കു സന്തോഷം പകരുന്നു.

വടക്കന്‍ പ്രവിശ്യയിലാണ് പദ്ധതിയുടെ ഈ ഘട്ടം ആരംഭിക്കുന്നത് എന്നതിലും സന്തുഷ്ടനാണ്. കണ്ണുനീര്‍ തുടച്ചുനീക്കി ശോഭനമായ ഭാവിയിലേക്കു കുതിക്കുന്നതിനായി നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കു സന്തോഷമാണ്.

ഈ സേവനവുമായി ബന്ധപ്പെട്ടവര്‍ ഇന്ത്യയില്‍ പരിശീലനം നേടിയവരാണെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. തൊഴില്‍നൈപുണ്യവും തദ്ദേശീയമായ തൊഴിലസവരവും പോഷിപ്പിക്കപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഈ പദ്ധതി നടപ്പാക്കുന്നതില്‍ ശ്രീലങ്കയുടെ പങ്കാളിയാകാന്‍ ഇന്ത്യക്കു സാധിച്ചതു കേവലം യാദൃച്ഛികമല്ല.

ശ്രീലങ്കയുടെ നല്ല കാലത്തും വിപരീതസാഹചര്യങ്ങളിലും എന്നും ഇന്ത്യയാണ് ആദ്യം പ്രതികരിച്ചിട്ടുള്ളത്. അതിനിയും അങ്ങനെത്തന്നെ ആയിരിക്കും.

നാനാത്വങ്ങള്‍ നിറഞ്ഞ രണ്ടു ജനാധിപത്യ രാഷ്ട്രങ്ങളുടെ നായകരെന്ന നിലയില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വികസനത്തിന്റെ നേട്ടങ്ങള്‍ എത്തിക്കുന്നതിലാണു പ്രധാനമന്ത്രി വിക്രമസിങ്കെയും ഞാനും വിശ്വസിക്കുന്നത്.

ശ്രീലങ്കന്‍ പൗരന്‍മാരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി പ്രസിഡന്റ് ബഹുമാനപ്പെട്ട സിരിസേനയും പ്രധാനമന്ത്രി വിക്രമസിങ്കെയും നടത്തുന്ന ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്.

സുഹൃത്തുക്കളേ,

പ്രധാനമന്ത്രിയെന്ന നിലയില്‍ നടത്തിയ രണ്ടു ശ്രീലങ്കന്‍ സന്ദര്‍ശനങ്ങളും സംബന്ധിച്ചു മധുരമായ ഓര്‍മകളാണ് എനിക്കുള്ളത്. എന്നില്‍ ചൊരിയപ്പെട്ട സ്‌നേഹത്താല്‍ ഞാന്‍ മതിമറന്നിരിക്കുകയാണ്.

ജാഫ്‌ന സന്ദര്‍ശിക്കാന്‍ സാധിച്ച പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഭാഗ്യവും എനിക്കു ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന യു.എന്‍. വേശാക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എനിക്കു സാധിച്ചിരുന്നു. ഇതൊക്കെ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്.

സുഹൃത്തുക്കളേ,

എല്ലാ രാജ്യങ്ങളുടെയും നിലനില്‍പ് അവയുടെ അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ശ്രീലങ്കയെ അയല്‍രാഷ്ട്രമായി മാത്രമല്ല ഞാന്‍ കാണുന്നത്. മറിച്ച് ദക്ഷിണേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്ര കുടുംബത്തിലെയും സവിശേഷവും വിശ്വസ്തവുമായ പങ്കാളി ആയാണ്.

|

പങ്കാളിത്ത മുന്നേറ്റമെന്ന നമ്മുടെ വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതില്‍ ശ്രീലങ്കയുമായുള്ള വികസന സഹകരണം വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു.

ഭൂമിശാസ്ത്രപരമായ അടുപ്പത്തെ അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മൂന്നു വര്‍ഷത്തിനുമുമ്പ് ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജാഫ്‌നയിലെ വിദ്യാര്‍ഥികോണ്‍ഗ്രസ്സിന്റെ ക്ഷണം സ്വീകരിച്ച് 1927ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധി നടത്തിയ പ്രസ്താവന ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം തെക്കുള്ള മാതര മുതല്‍ വടക്ക് പോയിന്റ് പെദ്രോ വരെ യാത്ര ചെയ്തിരുന്നു. തലൈമന്നാറില്‍നിന്നു തിരിക്കുംമുമ്പ് ജാഫ്‌നയിലെ സ്വീകരണക്കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു: ‘കാഴ്ചയ്ക്കു പുറത്തോ ചിന്തയ്ക്കു പുറത്തോ ആകരുതെന്നാണ് ജാഫ്‌നയ്ക്കും സിലോണിന് ആകെത്തന്നെയും എനിക്കു നല്‍കാനുള്ള സന്ദേശം.’

അതേ സന്ദേശമാണ് എനിക്കും ഇപ്പോള്‍ നല്‍കാനുള്ളത്. നമ്മുടെ ജനത എല്ലായ്‌പ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കണം. അതുവഴി പരസ്പരം കൂടുതല്‍ അറിയാനും കൂടുതല്‍ അടുത്ത സുഹൃത്തുക്കളായിത്തീരാനും സാധിക്കും.
രൂപപ്പെട്ടുവരുന്ന പുതിയ ഇന്ത്യയിലേക്കു വരാനും ഇന്ത്യയെ അനുഭവിച്ചറിയാനും നിങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.

ഓഗസ്റ്റ് ആദ്യം ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിക്രമസിങ്കെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട് എന്നറിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അദ്ദേഹത്തിനു സുഖകരമായ യാത്രയും ഇന്ത്യയില്‍ സുഖകരമായ വാസവും ആശംസിക്കുന്നു.

നന്ദി. വളരെയധികം നന്ദി.

 

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Regional rural banks are helping Indias growth story

Media Coverage

Regional rural banks are helping Indias growth story
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 16
June 16, 2025

Citizens Appreciate India's Unstoppable Rise: PM Modi’s Leadership Redefines Global Ties