Quote''സമ്മര്‍ദമേതുമില്ലാതെ ഉത്സവപ്രതീതിയില്‍ പരീക്ഷകളെ നേരിടൂ''
Quote''സാങ്കേതികവിദ്യയെ വെല്ലുവിളിക്ക് പകരം അവസരമായി കാണുക''
Quote''ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സമഗ്രമായ കൂടിയാലോചനകള്‍ നടത്തി. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുമായി ഇക്കാര്യത്തില്‍ ആലോചന നടത്തി''
Quote''20ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായവും ആശയങ്ങളും 21ാം നൂറ്റാണ്ടിലെ വികസനവേഗത്തെ നിര്‍ണ്ണയിക്കില്ല. കാലത്തിനനുസരിച്ച് നാം മാറണം''
Quote''അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദം ചെലുത്തരുത്. കുട്ടികളെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിക്കുക എന്നത് പ്രധാനമാണ്''
Quote''പ്രചോദനം നേടുന്നതിന് പ്രത്യേക കുത്തിവയ്പുകളോ ഫോര്‍മുലയോ ഇല്ല. പകരം നിങ്ങള്‍ക്ക് മികച്ചതെന്ന് തോന്നുന്നത് കണ്ടെത്തി നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യത്തിനായി പരിശ്രമിക്കുക''
Quote''നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അതില്‍ നിന്ന് പരമാവധി നേട്ടം കൈവരിക്കാനാകും''
Quote''നിങ്ങള്‍ സവിശേഷമായ തലമുറയില്‍പ്പെട്ടവരാണ്. അതെ, ഇവിടെ കൂടുതല്‍ മത്സരമുണ്ട്, അതുപോലെ കൂടുതല്‍ അവസരങ്ങളും''
Quote''പെണ്‍കുട്ടികളാണ് ഒരു കുടുംബത്തിന്റെ ശക്തി. വിവിധ മേഖലകളില്‍ നമ്മുടെ സ്ത്രീകള്‍ കഴിവ് തെളിയിക്കുന്നതിന് സാക്ഷികളാകുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്''
Quote''മറ്റുള്ളവരുടെ കഴിവുകളില്‍ അഭിനന്ദിക്കാനും അവരില്‍ നിന്ന് പഠിക്കാനുമുള്ള ശീലം വളര്‍ത്തുക''
Quote''നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനം അനുസരിച്ച് ഞാന്‍ എന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ പരിപാടി എന്നെ വളരാന്‍ സഹായിക്കുന്നു''

പരീക്ഷാ പേ ചര്‍ച്ച (പിപിസി) അഞ്ചാം ലക്കത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തി. ഡല്‍ഹിയിലെ താല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്ക് മുമ്പ് വിദ്യാര്‍ത്ഥികളുടെ വിവിധ കരവിരുതുകളുടെ പ്രദര്‍ശനമേള പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിമാരായ ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, ശ്രീമതി അന്നപൂര്‍ണ ദേവി, ഡോ. സുഭാഷ് സര്‍ക്കാര്‍, ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിംഗ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ക്കൊപ്പം ഓണ്‍ലൈനായി ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

|

യോഗത്തെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ വര്‍ഷത്തെ വെര്‍ച്വല്‍ സംവാദത്തിന് ശേഷം തന്റെ യുവസുഹൃത്തുക്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതിലുള്ള ആഹ്ളാദം  പ്രധാനമന്ത്രി പ്രകടിപ്പിച്ചു. പിപിസി തനിക്ക് ഏറ്റവുമിഷ്ടപ്പെട്ട പരിപാടികളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ വിക്രം സംവത് പുതുവര്‍ഷം ആരംഭിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭാവിയിലെ ആഘോഷങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പിപിസിയുടെ അഞ്ചാം ലക്കത്തിൽ  പ്രധാനമന്ത്രി പുതിയ ഒരു രീതി അവതരിപ്പിച്ചു. താന്‍ മറുപടി പറയാത്ത ചോദ്യങ്ങള്‍ക്ക് നമോ ആപ്പില്‍ വീഡിയോ, ഓഡിയോ, ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

|

ഡല്‍ഹി സ്വദേശിയായ ഖുഷി ജയ്നാണ് ആദ്യ ചോദ്യം ചോദിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട പേടിയേയും സമ്മര്‍ദ്ദത്തെയും കുറിച്ച് വഡോദരയില്‍ നിന്നുള്ള കിനി പട്ടേലും ചോദിച്ചു. ഇത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആദ്യ പരീക്ഷ അല്ലാത്തതിനാല്‍ ഭയപ്പേടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. മുമ്പ് നേരിട്ട പരീക്ഷകളില്‍ നിന്ന് ലഭിച്ച പരിചയസമ്പത്ത് വരാനിരിക്കുന്ന പരീക്ഷകളിലെ സമ്മര്‍ദ്ദം അതിജീവിക്കുന്നതിന് സഹായകരമാകും. പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ പഠിക്കാന്‍ കഴിയാതെ പോയേക്കാമെങ്കിലും അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തങ്ങളുടെ കരുത്തില്‍ ആശ്രയിക്കാന്‍ നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി സാധാരണ ദിനചര്യകള്‍ പാലിച്ച് ശാന്തതയോടെ പരീക്ഷകളെ നേരിടാന്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരെ അനുകരിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പരീക്ഷകളെ ഉത്സവപ്രതീതിയോടെ നേരിടാനും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു.

|

കര്‍ണാടകയിലെ മൈസൂരു സ്വദേശിയായ തരുണ്‍ ആയിരുന്നു അടുത്ത ചോദ്യകര്‍ത്താവ്. യൂട്യൂബ് അടക്കം നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുള്ളപ്പോള്‍ എങ്ങനെയാണ് ശരിയായ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം കണ്ടെത്തുകയെന്നായിരുന്നു തരുണിന്റെ ചോദ്യം. ഡല്‍ഹിയില്‍ നിന്നുള്ള ഷാഹിദ് അലി, തിരുവനന്തപുരം സ്വദേശിനി കീര്‍ത്തന, തമിഴ്നാട് കൃഷ്ണഗിരിയില്‍ നിന്നുള്ള അധ്യാപകന്‍ ചന്ദ്രചൂഡേശ്വര എന്നിവര്‍ക്കും ഇതേ സംശയമുണ്ടായിരുന്നു. ഓഫ് ലൈന്‍-ഓണ്‍ലൈന്‍ രീതിയിലുള്ള പഠനത്തിന്റെ പ്രശ്നമല്ല ഇതെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഓഫ്ലൈന്‍ രീതിയിലുള്ള പഠനരീതിയായാലും മനസ് വഴിമാറി സഞ്ചരിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ''പഠിക്കാനുപയോഗിക്കുന്ന മാധ്യമം അല്ല മനസാണ് പ്രശ്നം'' അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ആയാലും ഓഫ്ലൈന്‍ ആയാലും മനസ് പാഠഭാഗത്താണെങ്കില്‍ ചിന്തകള്‍ വഴിമാറില്ല. പഠനവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കണം. പുതിയ രീതിയിലുള്ള പഠനം ഒരു വെല്ലുവിളിയായല്ല, അവസരമായി കാണണം. ഓണ്‍ലൈന്‍ പഠനം നിങ്ങളുടെ ഓഫ്ലൈന്‍ പഠനത്തെ മികച്ചതാക്കും. ഓണ്‍ലൈന്‍ ശേഖരണവും ഓഫ്ലൈന്‍ അവ വളര്‍ത്തലും പരിശീലിക്കലുമാണ്. ദോശ ഉണ്ടാക്കുന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്ക് ദോശ ഉണ്ടാക്കുന്നത് ഓണ്‍ലൈനായി പഠിക്കാം. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കലും കഴിക്കലും ഓഫ്ലൈനായി മാത്രമേ കഴിയൂ. വെര്‍ച്വല്‍ ലോകത്ത് ജീവിക്കുന്നതിനേക്കാള്‍ സ്വയം ചിന്തിക്കുന്നതിലും സ്വന്തം സ്വത്വത്തിനൊപ്പം നില്‍ക്കുന്നതിലും വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

|

ഹരിയാനയിലെ  പാനിപ്പത്തില്‍ നിന്നുള്ള സുമന്‍ റാണി എന്ന അധ്യാപിക പുതിയ വിദ്യാഭ്യാസ നയത്തിലെ വകുപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ പ്രത്യേകിച്ചും സമൂഹത്തെ പൊതുവിലും എങ്ങനെ ശാക്തീകരിക്കുമെന്നും ഇതെങ്ങനെ പുതിയ ഇന്ത്യക്ക് വഴി തെളിക്കുമെന്നും ചോദിച്ചു. മേഘാലയിലെ കിഴക്കന്‍ ഖാസി ഹില്‍സില്‍ നിന്നുള്ള ശിലയ്ക്കും സമാനമായ ചോദ്യമാണുണ്ടായിരുന്നത്. ഇത് പുതിയ വിദ്യാഭ്യാസ നയം അല്ലെന്നും ദേശീയ വിദ്യാഭ്യാസ നയം ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ തലത്തിലുള്ളവരുമായി നിരവധി ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ''ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സമഗ്രമായ കൂടിയാലോചനകള്‍ നടത്തി. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തി''- അദ്ദേഹം പറഞ്ഞു. ഇത് ഗവണ്‍മെന്റ് കൊണ്ടുവന്ന നയമല്ല, മറിച്ച് രാജ്യത്തിന്റെ പുരോഗതിയ്ക്കായി പൗരന്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ നയമാണ്. മുമ്പ് കായിക പഠനവും പരിശീലനവും എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റിയിലാണ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്നവയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റി സവിശേഷ സ്ഥാനം നല്‍കിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. 20ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായവും ആശയങ്ങളും 21ാം നൂറ്റാണ്ടിലെ വികസന വേഗത്തെ നിര്‍ണ്ണയിക്കില്ല. കാലത്തിനനുസരിച്ച് നാം മാറണമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നാം പിന്തള്ളപ്പെടും. എല്ലാവര്‍ക്കും തങ്ങളുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള അവസരമാണ് ദേശീയ വിദ്യാഭ്യാസ നയം ഉറപ്പ് നല്‍കുന്നത്. അറിവിനൊപ്പം നൈപുണ്യവും നേടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇക്കാരണത്താലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നൈപുണ്യ വികസനം ഉള്‍പ്പെടുത്തിയത്. വിഷയങ്ങളുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്ന സ്വാതന്ത്ര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ശരിയായ രീതിയില്‍ നയം നടപ്പിലാക്കുന്നത് പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കും. വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം രാജ്യത്തെ സ്‌കൂളുകളോട് ആവശ്യപ്പെട്ടു.

|

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനി റോഷിനി പരീക്ഷാഫലത്തെക്കുറിച്ചുള്ള കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കിടെ പരീക്ഷകളെ എങ്ങനെയാണ് ഉത്സവപ്രതീതിയോടെ സമീപിക്കുകയെന്ന് ചോദിച്ചു. പഞ്ചാബിലെ ഭടിന്‍ഡയില്‍ നിന്നുള്ള കിരണ്‍ കൗറും ഏതാണ്ട് സമാനമായ ചോദ്യമാണ് ചോദിച്ചത്. തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി രക്ഷിതാക്കളോടും അധ്യാപകരോടും നിര്‍ദ്ദേശിച്ചു. ''അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. കുട്ടികളെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിക്കുക എന്നത് പ്രധാനമാണ്'' - അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിക്കും സവിശേഷമായ കഴിവുകളുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അധ്യാപകരോടും രക്ഷിതാക്കളോടും അവ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളോട് തങ്ങളുടെ അഭിരുചിയും കരുത്തും മനസിലാക്കി മുന്നേറാനും അദ്ദേഹം പറഞ്ഞു.

നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളപ്പോള്‍ എങ്ങനെയാണ് പ്രചോദനം ലഭിച്ച് മുന്നേറാന്‍ കഴിയുകയെന്ന് ഡല്‍ഹി സ്വദേശി വൈഭവ് കനൗജിയ ചോദിച്ചു. ഒഡിഷയില്‍ നിന്നുള്ള രക്ഷിതാവായ സുജിത് കുമാര്‍ പ്രധാന്‍, ജയ്പൂര്‍ സ്വദേശിയായ കോമള്‍ ശര്‍മ, ദോഹയില്‍ നിന്നുള്ള ആരോണ്‍ എബന്‍ എന്നിവര്‍ക്കും സമാന ചോദ്യമാണുണ്ടായിരുന്നത്. ''പ്രചോദനം നേടുന്നതിന് പ്രത്യേക കുത്തിവയ്പുകളോ ഫോര്‍മുലയോ ഇല്ല. പകരം നിങ്ങള്‍ക്ക് മികച്ചതെന്ന് തോന്നുന്നത് കണ്ടെത്തി നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യത്തിനായി പരിശ്രമിക്കുക''- പ്രധാനമന്ത്രി മറുപടി നല്‍കി. തങ്ങളെ സ്വാഭാവികമായി പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ച നരേന്ദ്ര മോദി തങ്ങളുടെ പ്രതിസന്ധികളില്‍ സഹാനുഭൂതിയ്ക്കായി കാത്തുനില്‍ക്കരുതെന്നും പറഞ്ഞു. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, പ്രകൃതി എന്നിവര്‍ തങ്ങളുടെ ലക്ഷ്യം നേടുന്നത് എങ്ങനെയാണെന്ന് നിരീക്ഷിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ''നമുക്ക് ചുറ്റുമുള്ള ശ്രമങ്ങളേയും കരുത്തും നാം നിരീക്ഷിക്കുകയും അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും വേണം''- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്വന്തം കൃതിയായ എക്സാം വാരിയറില്‍ പരീക്ഷയ്ക്കായി കത്തെഴുതി പ്രചോദനം നേടി വിദ്യാര്‍ത്ഥി തന്റെ കരുത്തും തയ്യാറെടുപ്പും വഴി പരീക്ഷയെ നേരിടുന്ന ഉദാഹരണം ചൂണ്ടിക്കാട്ടി.

|

അധ്യാപകര്‍ പഠിപ്പിക്കുന്ന പാഠങ്ങള്‍ ആ സമയത്ത് മനസിലാകുന്നുണ്ടെങ്കിലും പിന്നീട് മറന്നു പോകുന്ന പ്രശ്നത്തെക്കുറിച്ച് പറഞ്ഞ തെലങ്കാനയിലെ ഖമ്മം സ്വദേശിനി അനുഷ അതിന് എന്തെങ്കിലും പരിഹാര മാര്‍ഗങ്ങളുണ്ടോയെന്ന് ചോദിച്ചു. നമോ ആപ്പ് വഴി ഗായത്രി സക്സേനയും ഇതേ ചോദ്യം ഉന്നയിച്ചു. പൂര്‍ണമായ ശ്രദ്ധയോടെ പഠിക്കുന്ന കാര്യങ്ങളൊന്നും പിന്നീട് മറന്നുപോകില്ലെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. പൂര്‍ണ ശ്രദ്ധയോടെ ക്ലാസിലിരിക്കാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ശ്രദ്ധയോടെ ഇരിക്കാനുള്ള മനസ് കൂടുതല്‍ നന്നായി മനസിലാക്കാനും മികച്ച രീതിയില്‍ ഓര്‍മയില്‍ സൂക്ഷിക്കാനും സഹായിക്കും. ഇന്നില്‍ ജീവിക്കുകയെന്നത് ജീവിതത്തില്‍ പരമവാധി സാധ്യതകള്‍ പ്രയോജനപ്പടുത്താനുള്ള അവസരം നല്‍കുന്നു. ഓര്‍മശക്തിയെന്ന കരുത്ത് തേച്ചുമിനുക്കാനും വര്‍ധിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ശാന്തമായ മനസ് പഴയ കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

രാത്രിയില്‍ പഠിക്കാനാണ് തനിക്ക് താല്‍പര്യമെങ്കിലും പകല്‍ സമയം പഠിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന പരാതിയാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ ശ്വേത കുമാരിക്ക് പറയാനുണ്ടായിരുന്നത്. നമോ ആപ്പ് വഴി ചോദ്യമുന്നയിച്ച രാഘവ് ജോഷിക്കും അറിയേണ്ടിയിരുന്നത് പഠിക്കാനായുള്ള മികച്ച സമയത്തെക്കുറിച്ചായിരുന്നു. ചെലവഴിക്കുന്ന സമയം അനുസരിച്ച് ഒരാളുടെ പ്രയത്‌നഫലം പരിശോധിക്കുകയാണ് ഇക്കാര്യത്തില്‍ അനുയോജ്യമായ രീതിയെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. ഇത്തരത്തില്‍ പഠനത്തിന്റെ ഔട്ട്പുട്ട് പരിശോധിക്കുന്നത് വിദ്യാഭ്യാസത്തില്‍ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില സമയങ്ങളില്‍ നമുക്ക് താല്‍പര്യമുള്ളതും എളുപ്പമുള്ളതുമായ വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തില്‍ 'മനസിനേയും ഹൃദയത്തേയും ശരീരത്തേയും കബളിപ്പിക്കുന്നതില്‍' നിന്ന് മുക്തരാകാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അതില്‍ നിന്ന് പരമാവധി നേട്ടം കൈവരിക്കാനാകും''- പ്രധാനമന്ത്രി പറഞ്ഞു.

|

ചില വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കിലും ശരിയായ രീതിയില്‍ പരീക്ഷകളില്‍ സംബന്ധിക്കാന്‍ കഴിയാത്ത സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് ജമ്മു കശ്മീരിലെ ഉധംപൂറിലെ എറിക്ക ജോര്‍ജ്ജ് ചോദിച്ചു. ഗൗതം ബുദ്ധ നഗറിലെ ഹരി ഓം മിശ്ര ഇത്തരത്തിലുള്ളവര്‍ എങ്ങനെയാണ് മത്സരപരീക്ഷകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നേടുന്നതെന്നും ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കുന്നതെന്നും ചോദിച്ചു. പരീക്ഷകള്‍ക്കായി പഠിക്കുന്ന രീതി തെറ്റാണെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഒരാള്‍ പൂര്‍ണ മനസോടെ സിലബസ് പഠിക്കുകയാണെങ്കില്‍ വ്യത്യസ്തമായ പരീക്ഷകള്‍ പ്രശ്നമാകില്ല. പരീക്ഷകള്‍ വിജയിക്കുന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ ഓരോ വിഷയത്തിലും അധീശത്വം നേടണം. കായിക താരങ്ങള്‍ മത്സരങ്ങള്‍ക്കായല്ല കായികാഭ്യാസങ്ങള്‍ക്കായാണ് പരിശീലനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ സവിശേഷമായ തലമുറയില്‍പ്പെട്ടവരാണ്. അതെ, ഇവിടെ കൂടുതല്‍ മത്സരമുണ്ട്, അതുപോലെ കൂടുതല്‍ അവസരങ്ങളും''- അദ്ദേഹം പറഞ്ഞു. പരീക്ഷകളെ ഇക്കാലത്തെ ഏറ്റവും മികച്ച സമ്മാനങ്ങളായി കാണാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു.

ഗൂജറാത്തിലെ നവ്സാരിയില്‍ നിന്നുള്ള രക്ഷിതാവ് സീമ ചേതന്‍ ഗ്രാമീണ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി സമൂഹത്തിന് എങ്ങനെ സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതില്ലെന്ന് വിശ്വസിച്ച കാലത്ത് നിന്ന് ഇപ്പോള്‍ നാം ബഹുദൂരം സഞ്ചരിച്ചതായി അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാത്ത ഒരു സമൂഹവും പുരോഗതി നേടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുള്ള അവസരങ്ങളും അവരെ ശാക്തീകരിക്കാനുള്ള സാധ്യതകളും ഉപയോഗപ്പെടുത്തണം. പെണ്‍കുട്ടികള്‍ കൂടുതല്‍ മൂല്യമേറിയ വ്യക്തികളായി മാറുന്നത് സ്വാഗതാര്‍ഹമാണ്. 'ആസാദി കാ അമൃതമഹോത്സവം' ആഘോഷിക്കുന്ന വര്‍ഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വനിതകള്‍ പാര്‍ലമെന്റിലുണ്ട് എന്ന സവിശേഷതയുമുണ്ട്. ''പെണ്‍കുട്ടികളാണ് ഒരു കുടുംബത്തിന്റെ ശക്തി. വിവിധ മേഖലകളില്‍ നമ്മുടെ സ്ത്രീകള്‍ കഴിവ് തെളിയിക്കുന്നതിന് സാക്ഷികളാകുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്''-പ്രധാനമന്ത്രി പറഞ്ഞു.

|

പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ തലമുറ എന്ത് സംഭാവനാണ് നല്‍കേണ്ടതെന്ന് ഡല്‍ഹിയില്‍ നിന്നുള്ള പവിത്ര റാവു ചോദിച്ചു. ചൈതന്യ എന്ന വിദ്യാര്‍ത്ഥിനിക്ക് തന്റെ ക്ലാസ് മുറിയും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നായിരുന്നു അറിയേണ്ടിയിരുന്നത്. ഈ രാജ്യത്തെ ശുചിത്വവും ഹരിതാഭയുമുള്ളതാക്കി മാറ്റുന്നതിന് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വച്ഛത കുട്ടികള്‍ ഏറ്റെടുത്ത് ശരിയായ അര്‍ത്ഥത്തില്‍ നടപ്പിലാക്കി. നാം ആസ്വദിക്കുന്ന പരിസ്ഥിതി നമ്മുടെ മുന്‍തലമുറയുടെ സംഭാവനയാണ്. അതുപോലെ നാം അടുത്ത തലമുറയ്ക്കായി മികച്ച ഒരു പരിസ്ഥിതി കരുതിവയ്ക്കണം. ഇത് ജനങ്ങളുടെ സംഭാവനയിലൂടെ മാത്രമേ സാധ്യമാകൂ. ''പി 3 പ്രസ്ഥാനത്തിന്റെ'' (പരിസ്ഥിതിസൗഹൃദ ജനകീയ മുന്നേറ്റം) പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിച്ച് നാം വര്‍ത്തുളസമ്പദ് വ്യവസ്ഥയുടെ ജീവിത രീതിയിലേക്ക് മാറണം. അമൃത കാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇത് രാജ്യത്തിന്റെ വികസനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന മികച്ച വര്‍ഷമാണെന്ന് പറഞ്ഞു. സ്വന്തം കടമ നിര്‍വഹിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വാക്സിന്‍ ലഭിക്കുന്നതിനായി തങ്ങളുടെ ചുമതലകള്‍ നിര്‍വഹിച്ചതിന് അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു

|

പരിപാടിയുടെ അവസാനം എക്സിബിഷനിലൂടെ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. മറ്റുള്ളവരുടെ കഴിവുകളില്‍ അവരെ അഭിനന്ദിക്കാനുള്ള ശീലം വളര്‍ത്തിയെടുത്ത് അവരില്‍ നിന്ന് പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. അസൂയയ്ക്ക് പകരം പഠിക്കാനുള്ള മനോഭാവം നാം വളര്‍ത്തിയെടുക്കണം. ഈ കഴിവ് ജീവിതത്തില്‍ മുന്നേറുന്നതിന് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

|

പിപിസി തനിക്ക് വ്യക്തിപരമായി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്  അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി ഇടപഴകുമ്പോള്‍ തനിക്ക് 50 വയസ് കുറഞ്ഞതുപോലെയാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ''നിങ്ങളുമായി സംസാരിക്കുമ്പോള്‍ നിങ്ങളുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനം അനുസരിച്ച് ഞാന്‍ എന്റെ ജീവിതത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ പരിപാടി എന്നെ വളരാന്‍ സഹായിക്കുന്നു. എനിക്ക് വളരാനുള്ള അവസരം നല്‍കിയതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറയുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

|

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
LIC tops PSUs chart with record Rs 19,013 crore profit in Q4FY25

Media Coverage

LIC tops PSUs chart with record Rs 19,013 crore profit in Q4FY25
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets the people of Telangana on their Statehood Day
June 02, 2025

Prime Minister, Shri Narendra Modi, has greeted the people of Telangana on their Statehood Day, today. "The state is known for making innumerable contributions to national progress. Over the last decade, the NDA Government has undertaken many measures to boost ‘Ease of Living’ for the people of the state", Shri Modi stated.

The Prime Minister posted on X :
"Greetings to the wonderful people of Telangana on their Statehood Day. The state is known for making innumerable contributions to national progress. Over the last decade, the NDA Government has undertaken many measures to boost ‘Ease of Living’ for the people of the state. May the people of the state be blessed with success and prosperity."