ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേക്ക് 365 ദിവസം തികയുന്നു. ‘വസുധൈവകുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതിന്റെ ചൈതന്യം പ്രതിഫലിപ്പിക്കാനും പുനർനിർമിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള നിമിഷമാണിത്.

കഴിഞ്ഞ വർഷം നാം ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ, കോവിഡ്-19 മഹാമാരിക്കുശേഷമുള്ള തിരിച്ചുവരവ്, ഉയർന്നുവരുന്ന കാലാവസ്ഥാഭീഷണികൾ, സാമ്പത്തിക അസ്ഥിരത, തകരുന്ന ബഹുസ്വരതയ്ക്കിടയിൽ വികസ്വര രാജ്യങ്ങളിലെ കടബാധ്യത തുടങ്ങിയ വെല്ലുവിളികളുമായി ആഗോള ഭൂപ്രകൃതി മല്ലിടുകയായിരുന്നു. സംഘർഷങ്ങൾക്കും മത്സരങ്ങൾക്കും ഇടയിൽ, വികസന സഹകരണം താറുമാറായി; പുരോഗതിക്കു തടസം നേരിട്ടു.

ജി20 അധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ, ജിഡിപി കേന്ദ്രീകൃത പുരോഗതിയിൽനിന്നു മാനവകേന്ദ്രീകൃത പുരോഗതിയിലേക്കുള്ള മാറ്റം, അതായത്, നിലവിലുള്ള സ്ഥിതിക്ക് ബദൽ ലോകത്തിന് നൽകാനാണ് ഇന്ത്യ ശ്രമിച്ചത്. നമ്മെ വിഭജിക്കുന്നത് എന്താണ് എന്നതിലുപരി നമ്മെ ഒന്നിപ്പിക്കുന്നത് എന്താണെന്നു ലോകത്തെ ഓർമിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഒടുവിൽ, ചുരുക്കം ചിലരുടെ താൽപ്പര്യങ്ങൾ എന്ന നിലയിൽനിന്ന് നിരവധിപേരുടെ വികസനസ്വപ്നങ്ങളിലേക്കു വഴിമാറുംവിധം ആഗോളതല സംഭാഷണങ്ങൾ വികസിപ്പിച്ചു. നമുക്കറിയുന്നതുപോലെ ഇതിന് ബഹുരാഷ്ട്രവാദത്തിന്റെ അടിസ്ഥാനപരമായ പരിഷ്കരണം വേണ്ടതുണ്ട്.

ഏവരെയും ഉൾക്കൊള്ളുന്നതും, ഉത്കർഷേച്ഛയുള്ളതും, പ്രവർത്തനാധിഷ്ഠിതവും, നിർണായകവും - ഈ നാലു വാക്കുകൾ ജി20 അധ്യക്ഷരാജ്യം എന്ന നിലയിലുള്ള നമ്മുടെ സമീപനത്തെ നിർവചിച്ചു. മാത്രമല്ല, എല്ലാ ജി20 അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ച നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനം (എൻഡിഎൽഡി) ഈ തത്വങ്ങൾ പാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.

ഉൾപ്പെടുത്തൽ എന്നതു നമ്മുടെ അധ്യക്ഷപദത്തിന്റെ കാതലാണ്. ജി20 സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ (എയു) ഉൾപ്പെടുത്തിയതോടെ 55 ആഫ്രിക്കൻ രാജ്യങ്ങളെ ഈ വേദിയിൽ സമന്വയിപ്പിക്കാനായി. അത് ആഗോള ജനസംഖ്യയുടെ 80% ഉൾക്കൊള്ളുന്ന തരത്തിൽ ജി20യെ വികസിപ്പിച്ചു. സജീവമായ ഈ നിലപാട് ആഗോള വെല്ലുവിളികളെയും അവസരങ്ങളെയുംകുറിച്ചു കൂടുതൽ സമഗ്രമായ ചർച്ചകൾക്കിടയാക്കി.

രണ്ടു പതിപ്പുകളിലായി ഇന്ത്യ വിളിച്ചുചേർത്ത ‘വോയ്‌സ് ഓഫ് ദി ഗ്ലോബൽ സൗത്ത്’ ഉച്ചകോടി, ബഹുരാഷ്ട്രവാദത്തിന്റെ പുതിയ പ്രഭാതത്തെ വിളംബരംചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളിൽ ഗ്ലോബൽ സൗത്തിന്റെ ആശങ്കകളെ ഇന്ത്യ മുഖ്യധാരയിലെത്തിക്കുകയും ആഗോള ആഖ്യാനം രൂപപ്പെടുത്തുന്നതിൽ വികസ്വര രാജ്യങ്ങൾക്ക് അർഹമായ സ്ഥാനം ലഭിക്കുന്ന യുഗത്തിനു തുടക്കമിടുകയും ചെയ്തു.

ഉൾച്ചേർക്കൽ ജി20യിലേക്കുള്ള ഇന്ത്യയുടെ ആഭ്യന്തര സമീപനത്തെ ഊട്ടിയുറപ്പിച്ചു. അതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് അനുയോജ്യമായ ‘ജനകീയ അധ്യക്ഷപദ’മെന്ന നിലയിലേക്കുയർത്തി. “ജൻ ഭാഗീദാരി” (ജനപങ്കാളിത്തം) പരിപാടികളിലൂടെ, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കാളികളാക്കി 140 കോടി ജനങ്ങളിലേക്ക് ജി20 എത്തി. കാതലായ ഘടകങ്ങളുടെ കാര്യത്തിൽ, ജി20 ഉത്തരവിന് അനുസൃതമായി, വിശാലമായ വികസനലക്ഷ്യങ്ങളിലേക്ക് അന്താരാഷ്ട്രശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കി.

2030 കാര്യപരിപാടിയുടെ നിർണായക മധ്യബിന്ദുവിൽ, ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുൾപ്പെടെ പരസ്പരബന്ധിതമായ വിഷയങ്ങളിൽ കൂട്ടായ ഇടപെടലും പ്രവർത്തനാധിഷ്‌ഠിത സമീപനവും സ്വീകരിച്ച്, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്‌ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20 2023 കർമപദ്ധതി ഇന്ത്യ അവതരിപ്പിച്ചു.

ഈ പുരോഗതിയെ നയിക്കുന്ന പ്രധാന മേഖല കരുത്തുറ്റ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളാണ് (ഡിപിഐ). ആധാർ, യുപിഐ, ഡിജിലോക്കർ തുടങ്ങിയ നവീന ഡിജിറ്റൽ ആശയങ്ങളുടെ വിപ്ലവകരമായ സ്വാധീനം നേരിട്ട് കണ്ട ഇന്ത്യ അവയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായിരുന്നു. ജി20യിലൂടെ, ആഗോള സാങ്കേതിക സഹകരണത്തിലെ സുപ്രധാന മുന്നേറ്റമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ ശേഖരം നാം വിജയകരമായി പൂർത്തിയാക്കി. 16 രാജ്യങ്ങളിൽ നിന്നുള്ള 50-ലധികം ഡിപിഐകൾ ഉൾക്കൊള്ളുന്ന ഈ ശേഖരം, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെ ശക്തി തുറന്നുകാട്ടുന്നതിന് ഡിപിഐ നിർമിക്കാനും സ്വീകരിക്കാനും വ്യാപിപ്പിക്കാനും ഗ്ലോബൽ സൗത്തിനെ സഹായിക്കും.

നമ്മുടെ ഏകഭൂമിക്ക് വേണ്ടി, അടിയന്തിരവും ശാശ്വതവും തുല്യവുമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള അഭിലാഷവും സമഗ്രവുമായ ലക്ഷ്യങ്ങളും നാം അവതരിപ്പിച്ചു. തൊഴിലും ആവാസവ്യവസ്ഥയും സമഗ്രവും, ഉപഭോഗം കാലാവസ്ഥാ ബോധമുള്ളതും, ഉൽപ്പാദനം ഗ്രഹസൗഹൃദവുമായ സമഗ്ര മാർഗരേഖ തയ്യാറാക്കിക്കൊണ്ട്, വിശപ്പിനെതിരെ പോരാടുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനും ഇടയിൽ തിരഞ്ഞെടുക്കുന്നതിലെ വെല്ലുവിളികളെ പ്രഖ്യാപനത്തിന്റെ ‘ഹരിത വികസന ഉടമ്പടി’ അഭിസംബോധന ചെയ്യുന്നു. അതോടൊപ്പം, 2030ഓടെ ആഗോള പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കണമെന്ന് ജി20 പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. ഹരിത ഹൈഡ്രജനുവേണ്ടിയുള്ള സംഘടിതമായ മുന്നേറ്റത്തിനൊപ്പം, ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കുന്നതിലൂടെയും ശുദ്ധവും ഹരിതവുമായ ലോകം കെട്ടിപ്പടുക്കാനുള്ള ജി20യുടെ അഭിലാഷങ്ങൾ നിഷേധിക്കാനാവാത്തതാണ്. ഇത് എല്ലായ്‌പ്പോഴും ഇന്ത്യയുടെ ധർമചിന്തയാണ്. സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലിയിലൂടെ (ലൈഫ്), ലോകത്തിന് നമ്മുടെ പഴയ സുസ്ഥിര പാരമ്പര്യങ്ങളിൽ നിന്ന് പ്രയോജനം നേടാൻ കഴിയും.

കൂടാതെ, കാലാവസ്ഥാനീതിയോടും സമത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധത ഈ പ്രഖ്യാപനം അടിവരയിടുന്നു. ഗ്ലോബൽ നോർത്തിൽ നിന്ന് ഗണ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാദ്യമായി, വികസന ധനസഹായത്തിന്റെ വ്യാപ്തിയിൽ ആവശ്യമായ വലിയ കുതിച്ചുചാട്ടത്തിന് അംഗീകാരം ലഭിച്ചു. ഇതു ശതകോടികളിൽ നിന്ന് ട്രില്യൺ കണക്കിനു ഡോളറിലേക്കു മാറി. വികസ്വര രാജ്യങ്ങൾക്ക് 2030-ഓടെ ദേശീയമായി നിർണയിക്കപ്പെട്ട സംഭാവനകൾ (എൻഡിസി) പൂർത്തീകരിക്കാൻ 5.9 ട്രില്യൺ ഡോളർ ആവശ്യമാണെന്ന് ജി20 അംഗീകരിച്ചു.

ആവശ്യമായ ശാശ്വത വിഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, മെച്ചപ്പെട്ടതും വലുതും കൂടുതൽ ഫലപ്രദവുമായ ബഹുമുഖ വികസന ബാങ്കുകളുടെ പ്രാധാന്യത്തിന് ജി 20 ഊന്നൽ നൽകി. അതേസമയം, യുഎൻ പരിഷ്കാരങ്ങളിൽ, പ്രത്യേകിച്ച് യുഎൻ സുരക്ഷാസമിതി പോലുള്ള പ്രധാന ഘടകങ്ങളുടെ പുനഃസംഘടനയിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുന്നു. ഇത്, കൂടുതൽ തുല്യമായ ആഗോള ക്രമം ഉറപ്പാക്കും.


പ്രഖ്യാപനത്തിൽ ലിംഗസമത്വം കേന്ദ്രബിന്ദുവായി. ഇത് അടുത്ത വർഷം സ്ത്രീശാക്തീകരണത്തിനായി സമർപ്പിത കർമസമിതിയുടെ രൂപവൽക്കരണത്തിനു കാരണമായി. ഇന്ത്യൻ പാർലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ഇന്ത്യയുടെ വനിതാ സംവരണ ബിൽ 2023 സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്.

നയപരമായ യോജിപ്പ്, വിശ്വസനീയമായ വ്യാപാരം, അഭിലഷണീയമായ കാലാവസ്ഥാ പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രധാന മുൻഗണനകളിലുടനീളം സഹകരണത്തിന്റെ നവോന്മേഷം ന്യൂ ഡൽഹി പ്രഖ്യാപനം ഉൾക്കൊള്ളുന്നു. ജി 20യിൽ നമ്മുടെ അധ്യക്ഷതയുടെ കാലത്ത് 87 ഫലങ്ങളും 118 അംഗീകൃത രേഖകളും എന്ന നേട്ടത്തിലെത്തിയത് അഭിമാനകരമാണ്. ഇത് മുൻകാലങ്ങളിൽ നിന്നുള്ള പ്രകടമായ ഉയർച്ചയാണ്.

നമ്മുടെ ജി20 അധ്യക്ഷ കാലയളവിൽ ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചും സാമ്പത്തിക വളർച്ചയിലും വികസനത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം നൽകി. ഭീകരവാദവും സാധാരണക്കാരെ വിവേകശൂന്യമായി കൊന്നൊടുക്കുന്നതും അംഗീകരിക്കാനാകില്ല, സഹിഷ്ണുതാരഹിത നയത്തിലൂടെ നാം അതിനെ അഭിസംബോധന ചെയ്യണം. ശത്രുതയെക്കാൾ മാനുഷികത നാം ഉൾക്കൊള്ളുകയും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ആവർത്തിക്കുകയും വേണം.

നമ്മുടെ അധ്യക്ഷകാലയളവിൽ ഇന്ത്യ അസാധാരണമായ നേട്ടം കൈവരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. അത് ബഹുരാഷ്ട്രവാദത്തെ പുനരുജ്ജീവിപ്പിച്ചു. ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്തുകയും വികസനത്തിന് വേണ്ടി വാദിക്കുകയും എല്ലായിടത്തും സ്ത്രീശാക്തീകരണത്തിനായി പോരാടുകയും ചെയ്തു.


ജനങ്ങൾ, ഭൂമി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ നടപടികൾ വരുംവർഷങ്ങളിലും പ്രതിധ്വനിക്കുമെന്ന ബോധ്യത്തോടെയാണ് നാം ജി20 അധ്യക്ഷപദം ബ്രസീലിന് കൈമാറുന്നത്.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'They will not be spared': PM Modi vows action against those behind Pahalgam terror attack

Media Coverage

'They will not be spared': PM Modi vows action against those behind Pahalgam terror attack
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഒരുമയുടെ മഹാ കുംഭമേള - പുതുയുഗത്തിന്റെ ഉദയം
February 27, 2025

പ്രയാഗ്‌രാജ് എന്ന പുണ്യ നഗരത്തിൽ മഹാ കുംഭമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോൾ, നൂറ്റാണ്ടുകൾ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങൾ തകർത്തു മുന്നേറുമ്പോൾ, നവോന്മേഷത്തിന്റെ ശുദ്ധമായ വായു നമ്മു‌ടെ രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാണ് ജനുവരി 13 മുതൽ പ്രയാഗ്‌രാജിൽ ഒരുമയുടെ മഹാ കുംഭമേളയിൽ സാക്ഷ്യം വഹിച്ചത്.

|

2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ വേളയിൽ ഞാൻ ദേവഭക്തിയെയും ദേശഭക്തിയെയും കുറിച്ച്, അതായത് ദൈവത്തോടും രാഷ്ട്രത്തോടുമുള്ള ഭക്തിയെക്കുറിച്ച്, സംസാരിച്ചിരുന്നു. പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ വേളയിൽ ദേവീദേവന്മാർ, സന്ന്യാസികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, ജീവിതത്തിന്റെ നാനാതുറയിൽ നിന്നുമുള്ള ജനങ്ങൾ ഒന്നിച്ചു ചേർന്നു. നാം രാജ്യത്തിന്റെ പുത്തൻ ഉണർവിനാണ് സാക്ഷ്യം വഹിച്ചത്. ഒരുമയുടെ മഹാ കുംഭമേളയായിരുന്നു ഇത്. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങൾ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയിൽ ഒന്നാകുന്നത് നാം കണ്ടു.

പ്രയാഗ്‌രാജിലെ ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേർപൂർ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്‌രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാർദ്ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ്‌രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.

|

രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കോടിക്കണക്കിന് ജനങ്ങൾ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു. പുണ്യ സംഗമത്തിൽ വികാരങ്ങളുടെ തിരമാല ഉയർന്നുകൊണ്ടിരുന്നു. ഓരോ ഭക്തനും സംഗമത്തിൽ സ്നാനം ചെയ്യുക എന്ന ഒരു ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീർത്ഥാടകനെയും ആവേശം, ഊർജ്ജം, ആത്മവിശ്വാസം എന്നിവയാൽ സമ്പന്നമാക്കി.

|

പ്രയാഗ്‌രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും നയ വിദഗ്ധർക്കും ഒരു പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.

പ്രയാഗ്‌രാജിൽ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യർ ഒത്തുകൂടിയത് എങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങൾക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോൾ പോകണമെന്ന് മുൻകൂട്ടി ആശയവിനിമയമോ ലഭിച്ചിരുന്നില്ല. എന്നിട്ടും കോടിക്കണക്കിന് മനുഷ്യർ സ്വന്തം ഇഷ്ടപ്രകാരം മഹാകുംഭമേളയ്ക്ക് പോയി. പുണ്യജലത്തിൽ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു.

|

പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ, മുതിർന്നവർ, നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാർ - എല്ലാവരും സംഗമത്തിലെത്താൻ തങ്ങളുടേതായ മാർഗം കണ്ടെത്തി.

|

ഇവിടെ രാജ്യത്തെ യുവാക്കളുടെ വർധിച്ച പങ്കാളിത്തം കാണുന്നത് എനിക്ക് പ്രത്യേകിച്ചും സന്തോഷകരമായിരുന്നു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കൾ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നൽകുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അവർ മനസ്സിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.

ഈ മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നേരിട്ടെത്തിയവരെ കൂടാതെ, പ്രയാഗ്‌രാജിൽ എത്താൻ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തിൽ ബന്ധപ്പെട്ടിരുന്നു. തീർത്ഥാടകർ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേർക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തിൽ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളിൽ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു.

|

കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ സംഭവിച്ചത് അഭൂതപൂർവമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകൾക്ക് ഒരു അടിത്തറ പാകി.

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ഭക്തർ പ്രയാഗ്‌രാജിൽ എത്തി. കുംഭത്തിന്റെ മുൻകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കിയിരുന്നു.

ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങൾ പങ്കെടുത്തു.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാർ വിശകലനം ചെയ്താൽ, തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കുന്ന ഇന്ത്യ ഇപ്പോൾ പുതിയൊരു ഊർജ്ജവുമായി മുന്നേറുകയാണെന്ന് അവർക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരു നവ ഇന്ത്യയുടെ ഭാവി രചിക്കും.

|

ആയിരക്കണക്കിന് വർഷങ്ങളായി, മഹാകുംഭം ഇന്ത്യയുടെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂർണകുംഭത്തിലും, ഒത്തുചേരുന്ന സന്യാസിമാർ, പണ്ഡിതർ, ചിന്തകർ എന്നിവർ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകൾ രാഷ്ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നൽകിയിരുന്നു. ഓരോ ആറ് വർഷത്തിലും, അർദ്ധകുംഭത്തിൽ, ഈ ആശയങ്ങൾ അവലോകനം ചെയ്യപ്പെട്ടു. 144 വർഷക്കാലത്തിനിടയിലെ 12 പൂർണകുംഭ പരിപാടികൾക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങൾ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങൾ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.

144 വർഷങ്ങൾക്ക് ശേഷം, ഈ മഹാകുംഭത്തിൽ, നമ്മുടെ സന്യാസിമാർ വീണ്ടും ഇന്ത്യയുടെ വികസന യാത്രയ്ക്ക് - വികസിത ഭാരതം എന്ന പുതിയ സന്ദേശം നൽകി.

ഗ്രാമങ്ങളിൽ നിന്നോ നഗരങ്ങളിൽ നിന്നോ, രാജ്യത്തിനകത്ത് നിന്നോ വിദേശത്ത് നിന്നോ, കിഴക്ക് നിന്നോ പടിഞ്ഞാറ് നിന്നോ, വടക്ക് നിന്നോ തെക്ക് നിന്നോ ഉള്ള എല്ലാ തീർത്ഥാടകരും ജാതി, മതം, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ ഐക്യത്തിന്റെ ഈ മഹാകുംഭത്തിൽ ഒത്തുചേർന്നു. കോടിക്കണക്കിന് ജനങ്ങളിൽ ആത്മവിശ്വാസം നിറച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ ഒരു മൂർത്ത രൂപമായിരുന്നു ഇത്. ഇനി, വികസിത ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിനായി നാം ഇതേ ആവേശത്തോടെ ഒന്നിക്കണം.

|

ഒരു കൊച്ചുകുട്ടിയായിരിക്കെ, ശ്രീകൃഷ്ണൻ തന്റെ വായ്ക്കുള്ളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ ചിത്രവും അമ്മ യശോദയ്ക്ക് ദൃശ്യമാക്കിയ സംഭവം എനിക്ക് ഓർമ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയിൽ, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങൾ ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകൾക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ നാം ഇപ്പോൾ മുന്നോട്ട് പോകുകയും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കുകയും വേണം.

നേരത്തെ, ഭക്തി പ്രസ്ഥാനത്തിലെ സന്യാസിമാർ ഇന്ത്യയിലുടനീളം നമ്മുടെ കൂട്ടായ പ്രതിജ്ഞയുടെ ശക്തി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ മുതൽ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അത് അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് അത് ഒരു വലിയ കരുത്തായി മാറുമായിരുന്നു. നിർഭാഗ്യവശാൽ, അത് നേരത്തെ സംഭവിച്ചില്ല. എന്നാൽ ഇപ്പോൾ, വികസിത ഇന്ത്യയ്ക്കായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

|

വേദങ്ങൾ മുതൽ വിവേകാനന്ദൻ വരെ, പുരാതന ഗ്രന്ഥങ്ങൾ മുതൽ ആധുനിക ഉപഗ്രഹങ്ങൾ വരെ, ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങൾ ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ പൂർവ്വികരുടെയും സന്യാസിമാരുടെയും ഓർമ്മകളിൽ നിന്ന് പുതിയ പ്രചോദനം ഉൾക്കൊള്ളാൻ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയിൽ ഞാൻ പ്രാർത്ഥിക്കുന്നു. പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകാൻ ഐക്യത്തിന്റെ ഈ മഹാ കുംഭം നമ്മെ സഹായിക്കട്ടെ. ഐക്യത്തെ നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വമാക്കാം. രാഷ്ട്രസേവനം ദൈവസേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവർത്തിക്കാം.

കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാൻ പറഞ്ഞിരുന്നു . ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്‌രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നിൽക്കുമ്പോൾ, എന്റെ ദൃഢനിശ്ചയം കൂടുതൽ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം നമ്മുടെ സ്വന്തം ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവർത്തിക്കാൻ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.

|

ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. നമ്മുടെ പ്രാർത്ഥനകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാൻ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാർത്ഥിക്കുന്നു. ജനത ജനാർദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂർത്തീഭാവമായിട്ടാണ് ഞാൻ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ജനങ്ങളോടും ക്ഷമ തേടുന്നു.

കോടിക്കണക്കിന് ജനങ്ങൾ ഭക്തിയോടെയാണ് മഹാകുംഭത്തിൽ എത്തിയത്. അവർക്ക് സേവനങ്ങൾ നൽകുക എന്നത് അതേ ഭക്തിയോടെ നിർവഹിക്കപ്പെട്ട ഒരു ഉത്തരവാദിത്വമായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, യോഗി ജിയുടെ നേതൃത്വത്തിൽ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാൻ പ്രവർത്തിച്ചുവെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. ശുചിത്വ തൊഴിലാളികൾ, പോലീസ്, ബോട്ട് ഡ്രൈവർമാർ, ഡ്രൈവർമാർ, ഭക്ഷണം വിളമ്പുന്നവർ - എല്ലാവരും അക്ഷീണം പ്രവർത്തിച്ചു. നിരവധി അസൗകര്യങ്ങൾ നേരിട്ടിട്ടും പ്രയാഗ്‌രാജിലെ ജനങ്ങൾ തുറന്ന മനസ്സോടെ തീർത്ഥാടകരെ സ്വീകരിച്ച രീതി പ്രത്യേകിച്ചും പ്രചോദനാത്മകമായിരുന്നു. അവരോടും ഉത്തർപ്രദേശിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.

|

നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിയിൽ എനിക്ക് എപ്പോഴും അചഞ്ചലമായ ആത്മവിശ്വാസമുണ്ട്. ഈ മഹാകുംഭത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് എന്റെ ഈ ബോധ്യത്തെ പലമടങ്ങ് ശക്തിപ്പെടുത്തി.

140 കോടി ഇന്ത്യക്കാർ ഐക്യത്തിന്റെ മഹാകുംഭത്തെ ഒരു ആഗോള അവസരമാക്കി മാറ്റിയ രീതി വിസ്മയാവഹമാണ്. നമ്മുടെ ജനങ്ങളുടെ സമർപ്പണത്തിലും, ഭക്തിയിലും, പരിശ്രമത്തിലും ആവേശഭരിതനായി, 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാൻ ഉടൻ സന്ദർശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമർപ്പിക്കുകയും ഓരോ ഇന്ത്യക്കാരനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും.

മഹാ കുംഭത്തിന്റെ ഭൗതിക രൂപത്തിന് മഹാശിവരാത്രിയിൽ വിജയകരമായ പരിസമാപ്തിയായി. എന്നാൽ ഗംഗയുടെ നിത്യപ്രവാഹം പോലെ, മഹാകുംഭം ഉണർത്തിയ ആത്മീയ ശക്തി, ദേശീയബോധം, ഐക്യം എന്നിവ നമ്മെയും വരും തലമുറകളെയും എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.