ടെലികോം മേഖലയിലെ സുപ്രധാന പരിഷ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. ഘടനാപരവും പ്രവര്‍ത്തനപരവുമായ ഈ പരിഷ്‌കാരങ്ങള്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും സൃഷ്ടിക്കുകയും, ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും, പണലഭ്യത വര്‍ദ്ധിപ്പിക്കുകയും, നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും, ടെലികോം സേവന ദാതാക്കളിലുള്ള (ടിഎസ്പി) നിയന്ത്രണ ബാധ്യത കുറയ്ക്കുകയും ചെയ്യും.

കോവിഡ് -19 കാലയളവില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വീട്ടില്‍ നിന്നു ജോലിചെയ്യല്‍, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിഗതസമ്പര്‍ക്കം, വെര്‍ച്വല്‍ യോഗങ്ങള്‍ എന്നിവയാല്‍ ഡാറ്റ ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികള്‍ നേരിടുന്നതില്‍ ടെലികോം മേഖല നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് പരിഷ്‌കരണ നടപടികള്‍. ഇത് ബ്രോഡ്ബാന്‍ഡ്, ടെലികോം കണക്റ്റിവിറ്റി എന്നിവയ്ക്ക് കൂടുതല്‍ ഉത്തേജനം പകരും. കരുത്തുറ്റ ടെലികോം മേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ദൃഢമാക്കുന്നതാണ് മന്ത്രിസഭാ തീരുമാനം. മത്സരവും ഉപഭോക്തൃതെരഞ്ഞെടുപ്പും വഴി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും കണക്ടിവിറ്റിയില്ലാത്ത ഇടങ്ങളില്‍ കണക്ഷനുവേണ്ടി സാര്‍വത്രിക ബ്രോഡ്ബാന്‍ഡ് ഉറപ്പാക്കുകയും ചെയ്ത് അന്ത്യോദയ സമഗ്ര വികസനം സാധ്യമാക്കും. ഈ പാക്കേജ് 4 ജി വ്യാപിപ്പിക്കലിന് ഉത്തേജനം പകരുകയും  പണലഭ്യത വര്‍ദ്ധിപ്പിക്കുകയും 5 ജി ശൃംഖലയില്‍  നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.

ടെലികോം സേവനദാതാക്കള്‍ക്കുള്ള ഒന്‍പത് ഘടനാപരമായ പരിഷ്‌കാരങ്ങളും അഞ്ച് നടപടിക്രമ പരിഷ്‌കാരങ്ങളും ആശ്വാസ നടപടികളും ഇനി പറയുന്നു:


ഘടനാപരമായ പരിഷ്‌കാരങ്ങള്‍

1. അഡ്ജസ്റ്റ് ചെയ്ത  മൊത്ത വരുമാനത്തിന്റെ യുക്തിസഹമായ പുനഃക്രമീകരണം: ടെലികോം ഇതര വരുമാനം മൊത്തവരുമാനത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഭാവിസാധ്യതകളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കപ്പെടും.

2. ബാങ്ക് ഗാരന്റികള്‍ (ബി.ജി.) യുക്തിസഹമാക്കി: ലൈസന്‍സ് ഫീസ് (എല്‍എഫ്), മറ്റ് സമാന നിരക്കുകള്‍ എന്നിവയില്‍ ബാങ്ക് ഗാരന്റി ആവശ്യകതകളില്‍ (80%) വലിയ കുറവ്. രാജ്യത്തെ വ്യത്യസ്ത എല്‍എസ്എ(ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ) മേഖലകളില്‍ ഒന്നിലധികം ബാങ്ക് ഗാരന്റികളുടെ ആവശ്യമില്ല. പകരം, ഒരു ബാങ്ക് ഗാരന്റി മതിയാകും.

3. പലിശനിരക്കുകള്‍ യുക്തിസഹമാക്കി/ പിഴ ഒഴിവാക്കി: 2021 ഒക്ടോബര്‍ 1 മുതല്‍, ലൈസന്‍സ് ഫീസ് (എല്‍എഫ്)/ സ്‌പെക്ട്രം യൂസേജ് ചാര്‍ജ് (എസ് യു സി) അടയ്ക്കുന്നതിനുള്ള കാലതാമസത്തിന്, എംസിഎല്‍ആര്‍ പ്ലസിന്റെ 4% പലിശയ്ക്കു പകരം എസ്ബിഐയുടെ എംസിഎല്‍ആര്‍ പ്ലസിന്റെ 2% പലിശയാക്കും. പ്രതിമാസം എന്നതിനുപകരം പ്രതിവര്‍ഷം പലിശ കണക്കാക്കും; പിഴയും പിഴപ്പലിശയും ഒഴിവാക്കി.

4. ഇനി നടക്കുന്ന ലേലങ്ങള്‍ക്ക്, ഗഡുക്കളായുള്ള പണമടയ്ക്കല്‍ സുരക്ഷിതമാക്കാന്‍ ബാങ്ക് ഗാരന്റി ആവശ്യമില്ല. മേഖല പൂര്‍ണവളര്‍ച്ച കൈവരിച്ചു. ബാങ്ക് ഗാരന്റി പോലുള്ള മുന്‍കാല നടപടികളുടെ ആവശ്യം ഇനിയില്ല.

5. സ്‌പെക്ട്രം കാലാവധി: ഭാവിയിലെ ലേലങ്ങളില്‍, സ്‌പെക്ട്രത്തിന്റെ കാലാവധി 20 ല്‍ നിന്ന് 30 വര്‍ഷമായി ഉയര്‍ത്തി.

6. ഭാവിയിലെ ലേലങ്ങളില്‍ നേടുന്ന സ്‌പെക്ട്രം 10 വര്‍ഷത്തിന് ശേഷം തിരിച്ചേല്‍പ്പിക്കലിന് അനുവദിക്കും.

7. ഭാവിയില്‍ സ്‌പെക്ട്രം ലേലത്തില്‍ നേടുമ്പോള്‍ സ്‌പെക്ട്രം ഉപയോഗ നിരക്ക്  (എസ് യു സി) ഉണ്ടാകില്ല.

8. സ്‌പെക്ട്രം പങ്കിടല്‍ പ്രോത്സാഹിപ്പിച്ചു- സ്‌പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5% അധിക സ്‌പെക്ട്രം ഉപയോഗ നിരക്ക് (എസ് യു സി) നീക്കം ചെയ്തു.

9. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, 100% നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ടെലികോം മേഖലയില്‍ അനുവദനീയമാണ്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ബാധകമാക്കും.


നടപടിക്രമങ്ങളിലെ പരിഷ്‌കാരങ്ങള്‍

1. ലേല കലണ്ടര്‍ ഉറപ്പിച്ചു - സ്‌പെക്ട്രം ലേലം സാധാരണയായി എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാന പാദത്തില്‍ നടത്തും.

2. വ്യവസായ നടത്തിപ്പ് സുഗമമാക്കലിനു പ്രോത്സാഹനം: 1953ലെ കസ്റ്റംസ് വിജ്ഞാപനപ്രകാരം വയര്‍ലെസ് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കേണ്ട ലൈസന്‍സുകള്‍ ഒഴിവാക്കി. പകരം സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും.

3. നിങ്ങളുടെ ഉപഭോക്താക്കളെ അറിയുക (കെവൈസി) പരിഷ്‌കാരങ്ങള്‍: സ്വയം കെവൈസി (ആപ്പ് അധിഷ്ഠിത) അനുവദനീയം. ഇ-കെവൈസി നിരക്ക് ഒരു രൂപ മാത്രമായി പരിഷ്‌കരിച്ചു. പ്രീപെയ്ഡില്‍ നിന്ന് പോസ്റ്റ്-പെയ്ഡിലേക്കും തിരിച്ചും മാറുന്നതിന് പുതിയ കെവൈസി ആവശ്യമില്ല.

4. പേപ്പര്‍ കസ്റ്റമര്‍ അക്വിസിഷന്‍ ഫോമുകള്‍ (സി എ എഫ്) ഡാറ്റ രൂപത്തിലാക്കി ഡിജിറ്റലായി ശേഖരിക്കും. ടിഎസ്പിയുടെ വിവിധ വെയര്‍ഹൗസുകളില്‍ കിടക്കുന്ന 400 കോടിയോളം വരുന്ന പേപ്പര്‍ സിഎഎഫുകള്‍ ആവശ്യമില്ല. സിഎഎഫിന്റെ  വെയര്‍ഹൗസ് ഓഡിറ്റ് ആവശ്യമില്ല.

5. ടെലികോം ടവറുകള്‍ക്കുള്ള എസ് എ സി എഫ് എ ക്ലിയറന്‍സ് ലഘൂകരിച്ചു. സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പോര്‍ട്ടലിലെ ഡാറ്റ ടെലികോം വകുപ്പ് സ്വീകരിക്കും. മറ്റ് ഏജന്‍സികളുടെ പോര്‍ട്ടലുകള്‍ (സിവില്‍ ഏവിയേഷന്‍ പോലുള്ളവ) ടെലികോം വകുപ്പ് പോര്‍ട്ടലുമായി ബന്ധിപ്പിക്കും.


ടെലികോം സേവനദാതാക്കളുടെ പണലഭ്യത ആവശ്യകതകള്‍ പരിഹരിക്കുന്നു

ഇനി പറയുന്ന കാര്യങ്ങള്‍ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കുമായി (ടിഎസ്പി) മന്ത്രിസഭ അംഗീകരിച്ചു:

1. എജിആര്‍ (മൊത്ത വരുമാനം ) വിധിയില്‍ നിന്ന് ഉണ്ടാകുന്ന കുടിശ്ശികയുടെ വാര്‍ഷിക തിരിച്ചടവുകളില്‍ നാല് വര്‍ഷം വരെ മൊറട്ടോറിയം. നിശ്ചിത തുക സംരക്ഷിക്കപ്പെടുന്നതിന്റെ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) പരിരക്ഷിക്കുന്നതിലൂടെയാണിത്.

2. കഴിഞ്ഞ ലേലങ്ങളില്‍ (2021 ലെ ലേലം ഒഴികെ) വാങ്ങിയ സ്‌പെക്ട്രത്തില്‍ പണമടയ്ക്കാനുള്ള മൊറട്ടോറിയം/കാലതാമസം നാലുവര്‍ഷത്തേക്ക് അതത് ലേലത്തില്‍ നിശ്ചയിച്ചിട്ടുള്ള പലിശ നിരക്കില്‍ സുരക്ഷിതമാണ്.
 
3. ഇക്വിറ്റി വഴി പേയ്മെന്റ് മാറ്റിവയ്ക്കുന്നത് കാരണം ഉണ്ടാകുന്ന പലിശ തുക അടയ്ക്കാന്‍ ടിഎസ്പികള്‍ക്ക് അവസരം.

4. മൊറട്ടോറിയം/കാലതാമസ കാലയളവ് അവസാനിക്കുമ്പോള്‍ ഇക്വിറ്റി വഴി മാറ്റിവച്ച പണമടയ്ക്കലുമായി ബന്ധപ്പെട്ട നിശ്ചിത തുക മാറ്റുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയം അന്തിമമാക്കും.


മേല്‍പ്പറഞ്ഞവ എല്ലാ ടിഎസ്പികള്‍ക്കും ബാധകമാക്കും. കൂടാതെ പണലഭ്യതയും പണമൊഴുക്കും ലഘൂകരിച്ച് ആശ്വാസം നല്‍കും. ടെലികോം മേഖലയില്‍ ഗണ്യമായ ഇടപെടലുകള്‍ നടത്തുന്ന വിവിധ ബാങ്കുകളെയും ഇത് സഹായിക്കും.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs

Media Coverage

Govt saved 48 billion kiloWatt of energy per hour by distributing 37 cr LED bulbs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 12
March 12, 2025

Appreciation for PM Modi’s Reforms Powering India’s Global Rise